ദുബായ്: ബഹിരാകാശ ഗവേഷണ രംഗത്ത് ആഗോളതലത്തിൽ നിർണായക സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം സ്പേസ് കൗൺസിൽ യോഗത്തിലാണ് 100 കോടി ദിർഹം (1 Billion AED) ചെലവ് പ്രതീക്ഷിക്കുന്ന ‘ഇന്റർനാഷണൽ സ്പേസ് കോഓപ്പറേഷൻ പ്രോഗ്രാം’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബഹിരാകാശ മേഖലയിലെ ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കാനും, ഈ രംഗത്ത് സ്വദേശി പ്രതിഭകളെ ശാക്തീകരിക്കാനും പദ്ധതി വഴി സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഭാവിയിലെ ഏറ്റവും നിർണായക വ്യവസായ മേഖലകളിലൊന്നായി ബഹിരാകാശ മേഖലയെ മാറ്റിമറിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് വ്യക്തമാക്കി.
“ഭാവിയിലെ ഏറ്റവും നിർണായകമായ ഒരു വ്യവസായ മേഖലയെ രൂപപ്പെടുത്താനും, ബഹിരാകാശ ശാസ്ത്രരംഗത്ത് യുഎഇയുടെ സ്ഥാനം കൂടുതൽ സുദൃഢമാക്കാനും ഈ നിക്ഷേപം സഹായിക്കും.” എന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് വ്യക്തമാക്കി.
സുപ്രീം സ്പേസ് കൗൺസിൽ യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ പ്രകാരം, ബഹിരാകാശ മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനായി പ്രത്യേകമായി 100 കോടി ദിർഹം വകയിരുത്തും.വിദേശ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ രാജ്യത്തിനകത്ത് തന്നെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കും പദ്ധതി പ്രാധാന്യം നൽകും.
അതേസമയം, എമിറാത്തി യുവാക്കളെ ബഹിരാകാശ ഗവേഷണ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പദ്ധതി സഹായകരമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും ഗവേഷണ പദ്ധതികളിൽ നേരിട്ടുള്ള പങ്കാളിത്തവും യുവാക്കൾക്ക് ലഭ്യമാക്കാനാണ് യുഎഇയുടെ നീക്കം.
ആഗോള ബഹിരാകാശ മത്സരത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന യുഎഇയുടെ ദീർഘകാല ദർശനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെ കാണുന്നത്.








































