ദുബായ്: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും നേരിട്ട് ബാധകമാകുന്ന നിരവധി പുതിയ നിയമങ്ങളും സേവനമാറ്റങ്ങളും 2026 ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സാലിക് ടോൾ നിരക്കുകളിൽ നികുതി വർധന, ദുബായ് പാർക്കിംഗ് ഫീസിൽ മാറ്റം, ശമ്പള വിതരണം സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ, നിയമപരമായ പ്രായപരിധി കുറയ്ക്കൽ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്.
ദുബായിൽ പൊതുപാർക്കിംഗ് സേവനങ്ങൾ നടത്തുന്ന പാർക്കിൻ (Parkin) ജൂൺ 1 മുതൽ പാർക്കിംഗ് സേവനങ്ങൾക്ക് അഞ്ച് ശതമാനം വാറ്റ് (VAT) ഈടാക്കും. ഓൺ-സ്ട്രീറ്റ്, ഓഫ്-സ്ട്രീറ്റ് പാർക്കിംഗ്, സീസണൽ പാർക്കിംഗ് കാർഡുകൾ, പാർക്കിംഗ് പെർമിറ്റുകൾ, റിസർവേഷൻ സേവനങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ നികുതി ബാധകമാകും. എന്നാൽ രാത്രി 1 മണി മുതൽ രാവിലെ 6 മണിവരെ പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന നിലവിലെ ഇളവ് തുടരും.
ഇതിനൊപ്പം സാലിക് ടോൾ ഗേറ്റ് നിരക്കുകളിലും അഞ്ച് ശതമാനം വാറ്റ് ബാധകമാക്കും. സാലിക് ടാഗ് ആക്ടിവേഷൻ ചാർജുകൾക്കും പുതിയ നികുതി ഉൾപ്പെടും. ദിവസേന നാല് ടോൾ ഗേറ്റുകൾ കടന്നുപോകുന്ന യാത്രക്കാരുടെ ചെലവ് ദിനംപ്രതി 24 ദിർഹത്തിൽ നിന്ന് 25.20 ദിർഹമാകും. മാസാവസാനത്തിൽ ഇത് ഗണ്യമായ അധികചെലവായി മാറുമെന്നാണ് വിലയിരുത്തൽ.
ദുബായുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയുടെ ഭാഗമായി ജൂൺ ഒന്നുമുതൽ ഫിസിക്കൽ പാർക്കിംഗ് മീറ്ററുകളിൽ പണം ഉപയോഗിച്ചുള്ള പേയ്‌മെന്റ് അവസാനിപ്പിക്കും. ഇനി മുതൽ നാണയമോ കറൻസി നോട്ടുകളോ ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാനാവില്ല. പകരം നോൾ കാർഡ്, പാർക്കിൻ മൊബൈൽ ആപ്പ്, എസ്‌എംഎസ് പാർക്കിംഗ്, ദുബായ് നൗ ആപ്പ്, ആർടിഎ ആപ്പ് തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് പണമടയ്ക്കേണ്ടത്.
അതേസമയം, യുഎഇയിലെ നിയമപരമായ പ്രായപരിധിയിലും നിർണായക മാറ്റമുണ്ടാകും. ഫെഡറൽ ഡിക്രി-ലോ നമ്പർ 25 ഓഫ് 2025 പ്രകാരം നിയമപരമായ പ്രായപൂർത്തിയാകുന്ന പ്രായം 21ൽ നിന്ന് 18 ആക്കി കുറച്ചു. ഇതോടെ 18 വയസ് തികയുന്ന വ്യക്തികൾക്ക് സാമ്പത്തിക ഇടപാടുകൾ സ്വതന്ത്രമായി നടത്താനും കരാറുകളിൽ ഒപ്പുവെക്കാനും ബാങ്ക് അക്കൗണ്ടുകൾ നിയന്ത്രിക്കാനും നിയമപരമായ അധികാരം ലഭിക്കും. യുവാക്കളെ സാമ്പത്തിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥകളും തുടരുന്നതാണ്.
സ്വകാര്യ മേഖലയിലെ ശമ്പള വിതരണം സംബന്ധിച്ച നിയമങ്ങളിലും തൊഴിൽ മന്ത്രാലയം (MOHRE) കൂടുതൽ കർശനത കൊണ്ടുവരുന്നു. ജൂൺ 1 മുതൽ മുൻമാസത്തെ ശമ്പളം അടുത്ത മാസത്തിന്റെ ആദ്യദിവസം തന്നെ നൽകേണ്ടതായിരിക്കും. ഉദാഹരണത്തിന് മേയ് മാസത്തെ ശമ്പളം ജൂൺ ഒന്നിന് മുമ്പ് പ്രോസസ് ചെയ്യണം. അതിന് ശേഷമുള്ള പേയ്‌മെന്റുകൾ വൈകിയതായാണ് നിയമപരമായി കണക്കാക്കുക.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച സംവിധാനങ്ങളിലൂടെ മാത്രമേ ശമ്പളം വിതരണം ചെയ്യാവൂ. കൂടാതെ, ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനം സമയത്ത് നൽകിയാൽ മാത്രമേ കമ്പനികൾ നിയമാനുസൃതമാണെന്ന് പരിഗണിക്കൂ എന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.












































