അബുദാബി: ആഗോള ഊർജ സുരക്ഷയിലും എണ്ണ വ്യാപാരത്തിലും നിർണായക വഴിത്തിരിവാകാൻ പോകുന്ന ‘വെസ്റ്റ്-ഈസ്റ്റ് പൈപ്‌ലൈൻ’ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ യുഎഇ. യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴിയുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ അബുദാബി കിരീടാവകാശിയും അഡ്‌നോക് (ADNOC) എക്‌സിക്യൂട്ടിവ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. ആഗോളതലത്തിൽ തന്നെ എണ്ണ വിപണനത്തിന്റെ ഗതി മാറ്റാൻ ശേഷിയുള്ളതാണ് ഈ വൻകിട പൈപ്‌ലൈൻ പദ്ധതി.
നിലവിൽ നിർമാണത്തിലിരിക്കുന്ന ഈ തന്ത്രപ്രധാന പദ്ധതി 2027-ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) രാഷ്ട്രീയ-മേഖലാ തർക്കങ്ങളും സുരക്ഷാ വെല്ലുവിളികളും ഒഴിവാക്കി, നേരിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എണ്ണ എത്തിക്കാൻ കഴിയും എന്നതാണ് ഫുജൈറയുടെ ഏറ്റവും വലിയ സവിശേഷത. ഫുജൈറയുടെ ഈ ഭൂമിശാസ്ത്രപരമായ പ്രാധാന്യം പരമാവധി പ്രയോജനപ്പെടുത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ഏഷ്യൻ രാജ്യങ്ങളുമായുള്ള യുഎഇയുടെ എണ്ണ വ്യാപാരം കൂടുതൽ സുരക്ഷിതവും വേഗത്തിലുമാകും. ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ ആശ്രയത്വം കുറയ്ക്കുന്നത് ആഗോള ഊർജ വിതരണ ശൃംഖലയുടെ സുരക്ഷിതത്വം വർധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) തങ്ങളുടെ ആഗോള വിപണി വിപുലീകരിക്കുന്നതിന്റെയും എണ്ണ കയറ്റുമതി സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫുജൈറയിലെ സംഭരണ ശേഷിയും കയറ്റുമതി സൗകര്യങ്ങളും വർധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിൽ യുഎഇയുടെ സ്വാധീനം ഇനിയും വർധിക്കും.









































