അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം അധികൃതർ പിടികൂടി. ഒരു കിലോയിലധികം കൊക്കെയ്ൻ ഗുളികകളുമായി എത്തിയ ആഫ്രിക്കൻ സ്വദേശിയാണ് പിടിയിലായത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി.) ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. എക്‌സ്റേ അടക്കമുള്ള പരിശോധനകളില്‍ ഇയാളുടെ കുടലിനുള്ളില്‍ അസ്വാഭാവികമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ നടപടി ക്രമങ്ങളിലൂടെ പ്രതിയുടെ ശരീരത്തില്‍ നിന്ന് 100 മയക്കുമരുന്ന് ഗുളികകള്‍ പുറത്തെടുത്തു.
പിടിച്ചെടുത്ത കൊക്കെയ്ൻക്ക് 1,418 ഗ്രാം തൂക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ശക്തമാക്കുന്നതിന്‍റെയും ലഹരിമരുന്ന് കടത്ത് തടയുന്നതിന്‍റെയും ഭാഗമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്സും നാഷണല്‍ ആന്‍റി നാര്‍ക്കോട്ടിക് ഏജന്‍സിയും സംയുക്തമായാണ് നീക്കം നടത്തിയത്. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ ജാഗ്രതയും മൂലമാണ് വൻ ലഹരിമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്താനായതെന്ന് അധികൃതർ വ്യക്തമാക്കി.







































