ചവറ: കേന്ദ്രത്തിൽ ബി.ജെ.പി നടപ്പാക്കുന്ന വർഗീയ പ്രീണന നയമാണ് കേരളത്തിൽ യു.ഡി.എഫ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സുജിത്ത് വിജയൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ജാതി-മത ഭേദമില്ലാതെ സഹവർത്തിത്വം നിലനിൽക്കുന്ന മാതൃകാസമൂഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ തുടരുന്നതെന്നും, അത് സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനെതിരെ കേരള വിരുദ്ധ സമീപനം ശക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്ക് അനുകൂലമായ സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും, പാർലമെന്റിൽ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കാൻ യു.ഡി.എഫ് എം.പിമാർ തയ്യാറാകാത്തത് ബി.ജെ.പിയെ അസ്വസ്ഥരാക്കാതിരിക്കാനാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, യു.ഡി.എഫിന് സംസ്ഥാനത്തിന്റെ വികസനത്തോട് പ്രതിബദ്ധതയില്ലെന്നും ആരോപിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വികസന തുടർച്ചയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
യോഗത്തിൽ വിവിധ ഇടതു നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.














































