വാഷിങ്ടൻ: അഫ്ഗാനിസ്ഥാനും ഇറാഖിനും ശേഷം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ മാറുന്നു. ഇറാനെതിരെ ഫെബ്രുവരി അവസാന വാരത്തിൽ അമേരിക്ക ആരംഭിച്ച സൈനിക നീക്കം 39 ദിവസം പിന്നിടുമ്പോൾ, അപ്രതീക്ഷിതമായ സാമ്പത്തിക ആഘാതത്തിലും ആയുധ ദൗർലഭ്യത്തിലുമാണ് പെന്റഗൺ. നിലവിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ആയുധപ്പുരകളിലെ ശൂന്യതയും ഭീമമായ കടബാധ്യതയും വാഷിങ്ടനിലെ പ്രതിരോധ ആസൂത്രകരുടെ ഉറക്കം കെടുത്തുകയാണ്.
ആകാശത്തുരുകുന്ന ശതകോടികൾ
ഈ ചുരുങ്ങിയ കാലയളവിൽ അമേരിക്ക യുദ്ധത്തിനായി ചെലവിട്ട തുക ഒരു ചെറിയ രാജ്യത്തിന്റെ ആകെ സമ്പദ്‌വ്യവസ്ഥയ്ക്ക് തുല്യമാണ്. ഏകദേശം 2800 കോടി മുതൽ 3500 കോടി ഡോളർ വരെ (ഏകദേശം 3.29 ലക്ഷം കോടി രൂപ) ഇതിനകം ചെലവായതായാണ് കണക്കുകൾ. ഓരോ ദിവസവും ശരാശരി 9,425 കോടി രൂപ വീതം ആകാശത്ത് എരിഞ്ഞുതീരുന്നു. ഹവാർഡ് കെന്നഡി സ്കൂളിലെ സാമ്പത്തിക വിദഗ്ധ ലിൻഡ ബിൽംസിന്റെ നിരീക്ഷണമനുസരിച്ച്, സൈനികരുടെ പെൻഷൻ, ചികിത്സാ ചെലവുകൾ കൂടി കണക്കിലെടുത്താൽ ആകെ ബാധ്യത ഒരു ലക്ഷം കോടി ഡോളർ കടന്നേക്കാം.
തീരുന്ന മിസൈലുകൾ, പ്രതിസന്ധിയിലായ പ്രതിരോധം
അമേരിക്കയുടെ അഭിമാനമായിരുന്ന പല മിസൈൽ സംവിധാനങ്ങളും ഇപ്പോൾ തീരാറായ അവസ്ഥയിലാണ്. ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രമുഖ മിസൈലുകളുടെ സ്റ്റോക്ക് ആശങ്കാജനകമാണ്:
- ജെഎഎസ്എസ്എം-ഇആർ: റഡാറുകളെ വെട്ടിച്ച് 960 കി.മീ ദൂരെയുള്ള ലക്ഷ്യസ്ഥാനം തകർക്കുന്ന ഈ സ്റ്റെൽത്ത് മിസൈലുകളിൽ 1,100 എണ്ണം ഇതിനകം പ്രയോഗിച്ചു. ഇനി ബാക്കിയുള്ളത് വെറും 1,500 എണ്ണം മാത്രമാണ്.
- ടോമാഹോക്ക്: ആയിരത്തിലധികം ടോമാഹോക്ക് മിസൈലുകളാണ് 39 ദിവസത്തിനിടെ ഉപയോഗിച്ചത്. ഇത് അമേരിക്കയുടെ ഒരു വർഷത്തെ ആകെ ഉത്പാദനത്തിന്റെ പത്തിരട്ടിയാണ്.
- പാട്രിയറ്റ് ഇന്റർസെപ്റ്റർ: ഇറാൻ ഡ്രോണുകളെ പ്രതിരോധിക്കാൻ 1,200 ഇന്റർസെപ്റ്ററുകൾ പ്രയോഗിച്ചു. 2025-ൽ രാജ്യം ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടതിന്റെ ഇരട്ടിയാണിത്.
ആഗോള സുരക്ഷാ ഭീഷണി
ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആഗോള സൈനിക വിന്യാസത്തെ തന്നെ താളം തെറ്റിച്ചിരിക്കുകയാണ്. ചൈനയെ പ്രതിരോധിക്കാൻ പസിഫിക് മേഖലയിൽ കരുതിയിരുന്ന ആയുധങ്ങളും ഉത്തര കൊറിയയെ ലക്ഷ്യമിട്ട് ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന ‘താഡ്’ (THAAD) മിസൈലുകളും മിഡിൽ ഈസ്റ്റിലേക്ക് മാറ്റേണ്ടി വന്നു. ഇത് ഏഷ്യൻ മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയിൽ വലിയ വിള്ളലുണ്ടാക്കുമെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് (CSIS) മുന്നറിയിപ്പ് നൽകുന്നു.
സാധാരണക്കാരന്റെ ഭാരമായി മാറുന്ന യുദ്ധം
യുദ്ധം അമേരിക്കയിലെ സാധാരണ പൗരന്മാരുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്നുണ്ട്. അമേരിക്കയിലെ 4.2 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന ‘എസ്എൻഎപി’ (SNAP) പദ്ധതിയുടെ മൂന്ന് ദിവസത്തെ ചെലവാണ് യുദ്ധക്കളത്തിൽ ഓരോ ദിവസവും ചെലവാക്കുന്നത്. കൂടാതെ, ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്ന് അമേരിക്കയിൽ ഇന്ധനവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തീർന്നുപോയ ആയുധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് സെനറ്റർ ജാക്ക് റീഡ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഈ റിപ്പോർട്ടുകൾ ‘വ്യാജവാർത്ത’ ആണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. എങ്കിലും ഔദ്യോഗിക കണക്കുകൾ പുറത്തുവിടാൻ പെന്റഗൺ തയ്യാറാകാത്തത് നിഗൂഢത വർധിപ്പിക്കുന്നു.












































