അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ സേവനദാതാക്കളിൽ മാറ്റം വരുന്നതിന്റെ ഭാഗമായി നിലവിലെ സേവന കേന്ദ്രങ്ങളായ ബിഎൽഎസ് ഇന്റർനാഷണലും എസ്‌ജിഐവിഎസ് ഗ്ലോബലും ജൂൺ 25 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കും.
ഇന്ത്യൻ എംബസിയും കോൺസുലേറ്റ് ജനറലും പുറത്തിറക്കിയ അറിയിപ്പിൽ, നിലവിലെ സേവനദാതാക്കളിൽ നിന്ന് പുതിയ സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വ്യക്തമാക്കി. പാസ്‌പോർട്ട്, വിസ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് ഇന്റർനാഷണലും അറ്റസ്റ്റേഷൻ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന എസ്‌ജിഐവിഎസ് ഗ്ലോബലും ജൂൺ 25-ന് പ്രവൃത്തി സമയം അവസാനിക്കുന്നതോടെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.

ജൂൺ 26 മുതൽ ജൂൺ 30 വരെ പൊതുജനങ്ങൾക്ക് പതിവ് അപ്പോയിന്റ്‌മെന്റുകൾ ലഭ്യമാകില്ല. ഈ ഇടക്കാല ഘട്ടത്തിൽ അടിയന്തര കോൺസുലർ സേവനങ്ങൾ മാത്രമായിരിക്കും ലഭിക്കുക. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും നേരിട്ടായിരിക്കും അടിയന്തര പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ കൈകാര്യം ചെയ്യുക.
ജൂലൈ 1 മുതൽ ആരംഭിക്കുന്ന പുതിയ കോൺസുലർ സേവനങ്ങൾക്കായുള്ള അപ്പോയിന്റ്‌മെന്റ് പോർട്ടൽ ഉടൻ തന്നെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ പുതിയ സേവനദാതാക്കളായ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസിയാണ് ഈ സേവനങ്ങൾ ഏറ്റെടുക്കുന്നത്.
ഏഴ് എമിറേറ്റുകളിലുമായി 16 പ്രത്യേക സേവന കേന്ദ്രങ്ങളാണ് അൽ ഹിന്ദ് ആരംഭിക്കുന്നത്. ഇതിൽ ഏറ്റവും വലിയ കേന്ദ്രം ദുബായ് ബുർ ദുബായിലായിരിക്കും പ്രവർത്തിക്കുക. 45 സർവീസ് കൗണ്ടറുകളുള്ള ഈ കേന്ദ്രം ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.














































