ദുബായ്: ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന ‘ഫ്രണ്ട്സ് ഓഫ് കൊറിയ 2026’ സമ്മേളനത്തിൽ ദുബായുടെ അത്യാധുനിക അതിർത്തി നിയന്ത്രണ സംവിധാനവും സ്മാർട്ട് യാത്രാ സേവനങ്ങളും ശ്രദ്ധേയമായി. യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് കൃത്രിമ ബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ വികസിപ്പിച്ച അതിർത്തി നിയന്ത്രണ മാതൃകയാണ് അവതരിപ്പിച്ചത്.

ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാർക്ക് വേഗമേറിയതും തടസ്സരഹിതവുമായ യാത്രാനുഭവം ഒരുക്കുന്ന ദുബായുടെ ഡിജിറ്റൽ സംവിധാനങ്ങൾ ജിഡിആർഎഫ്എ വിശദീകരിച്ചു. ഭാവിയെ മുൻകൂട്ടി കണ്ട് സർക്കാർ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ ആഗോള യാത്രാ മേഖലയിലെ നിലവാരം ഉയർത്തുകയെന്നതാണ് ദുബായുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ–3 പാസ്‌പോർട്ട് കൺട്രോൾ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജുമാ അൽ ഫലാസിയും ബോർഡർ കൺട്രോൾ വിഭാഗത്തിലെ ക്യാപ്റ്റൻ സുൽത്താൻ അൽ അലിയും ഉൾപ്പെട്ടതായിരുന്നു ജിഡിആർഎഫ്എ പ്രതിനിധി സംഘം.
അതിർത്തി നിയന്ത്രണത്തിലും വിമാനത്താവള പ്രവർത്തനങ്ങളിലുമുണ്ടായ ഡിജിറ്റൽ പരിവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളാണ് സംഘം അവതരിപ്പിച്ചത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം, ദേശീയ പ്രതിഭകളുടെ ശാക്തീകരണം, പ്രവർത്തന കാര്യക്ഷമത, വേഗമേറിയ നടപടിക്രമങ്ങൾ, ഉയർന്ന കൃത്യത, യാത്രക്കാർക്ക് മികച്ച സേവനാനുഭവം എന്നിവയാണ് അവതരണത്തിലെ പ്രധാന വിഷയങ്ങൾ. ആഗോള തലത്തിൽ മികച്ച മാതൃകകൾ പങ്കുവെക്കുന്നതിലും അറിവ് കൈമാറുന്നതിലും ജിഡിആർഎഫ്എ ദുബായ് വഹിക്കുന്ന പങ്കും സമ്മേളനത്തിൽ വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയതും കാര്യക്ഷമവുമായ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന മികവും പ്രതിനിധി സംഘം അവതരിപ്പിച്ചു. അതിവേഗ നടപടിക്രമങ്ങൾ, ശക്തമായ അതിർത്തി സുരക്ഷ, വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം, യാത്രക്കാർക്ക് കൂടുതൽ സുഗമമായ സേവനം എന്നിവ സംയോജിപ്പിച്ച ദുബായുടെ സ്മാർട്ട് ട്രാവൽ മാതൃകയും സമ്മേളനത്തിൽ ശ്രദ്ധേയമായി.സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിച്ച ലഫ്:കേണൽ ജുമാ അൽ ഫലാസി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഗോള വിജയത്തിന് പിന്നിൽ യുഎഇ നേതൃത്വത്തിന്റെ ദീർഘവീക്ഷണവും നവീകരണത്തിലേക്കുള്ള തുടർച്ചയായ നിക്ഷേപവും ദേശീയ പ്രതിഭകളുടെ മികവും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനവുമാണെന്ന് പറഞ്ഞു. ഡിജിറ്റൽ പരിവർത്തനവും നൂതന സാങ്കേതികവിദ്യകളും ജിഡിആർഎഫ്എ ദുബായുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനശിലയാണെന്നും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലെ സേവന നിലവാരം കൂടുതൽ ഉയർത്താൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള യാത്രാ മേഖലയിലെ മാറ്റങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ പ്രവർത്തന ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










