ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, ഖോർ കൽബ എന്നിവ ഉൾപ്പെടുന്ന കോട്ടകളുടെ ശൃംഖലയ്ക്ക് രാജ്യാന്തര അംഗീകാരം; പട്ടികയിലെ യുഎഇ സൈറ്റുകളുടെ എണ്ണം 16 ആയി
ഷാർജ — ഒമാൻ കടൽത്തീരത്തെ രണ്ട് സഹസ്രാബ്ദങ്ങളുടെ നാവിക പാരമ്പര്യവും ചരിത്ര പ്രാധാന്യവും വിളിച്ചോതുന്ന ഷാർജയുടെ തീരദേശ പ്രതിരോധ ശൃംഖലയെ യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിൽ (Tentative List) ഉൾപ്പെടുത്തി. ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, ഖോർ കൽബ എന്നീ മൂന്ന് ചരിത്ര തുറമുഖ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന “കോസ്റ്റൽ ഫോർട്ടിഫൈഡ് നെറ്റ്‌വർക്ക് ഓഫ് സൗത്ത് ഈസ്റ്റേൺ അറേബ്യ” എന്ന സംയുക്ത പൈതൃക പദ്ധതിക്കാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
ഷാർജ പുരാവസ്തു അതോറിറ്റി തയ്യാറാക്കി സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് യുനെസ്‌കോയുടെ നടപടി. ഇതോടെ യുനെസ്‌കോയുടെ സാധ്യതാ പട്ടികയിലുള്ള യുഎഇയിലെ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 16 ആയി ഉയർന്നു. ഇതിൽ ആറെണ്ണവും ഷാർജയിലാണ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണ ലോക പൈതൃക പദവിയിലേക്കുള്ള (World Heritage Status) ആദ്യ ചുവടുവെപ്പാണ് ഈ നേട്ടം.
ഹജർ പർവതനിരകൾ കടലിലേക്ക് ചേരുന്ന തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം പ്രയോജനപ്പെടുത്തിയാണ് പ്രാചീന കാലത്ത് ഈ പ്രതിരോധ നിരകൾ ഉയർന്നുവന്നത്. അറേബ്യൻ ഉപദ്വീപിനെ പേർഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, കിഴക്കൻ ആഫ്രിക്ക, മെഡിറ്ററേനിയൻ മേഖല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര വ്യാപാര ഇടനാഴിയായിരുന്നു ഇത്.


ഈ ശൃംഖലയുടെ വടക്കേയറ്റമായ ദിബ്ബ അൽ ഹിസ്നിൽ ശിലായുഗം മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ജനവാസത്തിന്റെ പുരാവസ്തു ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പുരാതന റോമിൽ നിന്നും മെസൊപ്പൊട്ടേമിയയിൽ നിന്നും ഇറക്കുമതി ചെയ്ത ലോഹക്കട്ടികൾ ഉരുക്കി പാത്രങ്ങളുണ്ടാക്കിയിരുന്ന വർക്‌ഷോപ്പുകൾ, ഈന്തപ്പഴ സംസ്കരണ കേന്ദ്രങ്ങൾ (മദാബിസുകൾ), മുത്തുച്ചിപ്പി ശേഖരണ കേന്ദ്രങ്ങൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഉണക്കമീൻ സംസ്കരണ ശാല എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്വാഭാവിക തുറമുഖമായ ഖോർഫക്കാനിൽ 155 മീറ്ററിലധികം നീളമുള്ള ചരിത്ര നഗരമതിലും ഈസ്റ്റ്, വെസ്റ്റ് കോട്ടകളും നിലനിൽക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ പോർച്ചുഗീസ് താവളവും പിന്നീട് അൽ ഖാസിമി ഭരണകാലത്ത് വിപുലീകരിച്ച പ്രതിരോധ നിർമിതികളും ചരിത്രപരമായ പല ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നു. തെക്കൻ അതിർത്തിയായ ഖോർ കൽബയിൽ ഹോർമുസ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നതും പിന്നീട് പോർച്ചുഗീസുകാരും തുടർന്ന് അൽ ഖാസിമികളും നിയന്ത്രിച്ചിരുന്നതുമായ കോട്ടയുടെ ശേഷിപ്പുകൾ സംരക്ഷിച്ചിട്ടുണ്ട്.
പൈതൃക സംരക്ഷണം കേവലം ഭൂതകാലത്തെ ഓർക്കലല്ലെന്നും വരുംതലമുറയ്ക്കുള്ള ഉത്തരവാദിത്തമാണെന്നും യുനെസ്‌കോ ഗുഡ്‌വിൽ അംബാസഡർ ഷെയ്ഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവീക്ഷണമാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കി.
ഈ ചരിത്ര കേന്ദ്രങ്ങളിൽ പുരാവസ്തു ഗവേഷണങ്ങൾ കൂടുതൽ വിപുലമാക്കുമെന്നും സമ്പൂർണ്ണ ലോക പൈതൃക പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ഷാർജ പുരാവസ്തു അതോറിറ്റി ഡയറക്ടർ ജനറൽ ഈസ യൂസുഫ് അറിയിച്ചു.
2025 ജൂലൈയിൽ ഷാർജയിലെ ഫായ പാലിയോലാൻഡ്‌സ്കേപ്പ് യുനെസ്‌കോയുടെ ഔദ്യോഗിക ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു. 2011-ൽ അംഗീകരിക്കപ്പെട്ട അൽ ഐനിലെ പൈതൃക കേന്ദ്രങ്ങൾക്ക് ശേഷം യുഎഇയിൽ നിന്ന് ഈ പദവി നേടുന്ന രണ്ടാമത്തെ കേന്ദ്രമായിരുന്നു അത്.










