ദില്ലി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽപിജി (പാചകവാതകം) മതിയായ സ്റ്റോക്കുണ്ടെന്നും പാനിക് ബുക്കിങ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എൽപിജി ക്ഷാമമുണ്ടെന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
പാചകവാതക വിതരണത്തിൽ വലിയ പ്രശ്നങ്ങളില്ലെന്നും ചെറിയ നിയന്ത്രണങ്ങൾ നടപ്പാക്കിയതത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണെന്നും അധികൃതർ പറഞ്ഞു. ഗ്രാമീണ മേഖലകളിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കി ക്രമീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ദിവസേന ഏകദേശം 50 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. അതിനാൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം അഭ്യർത്ഥിച്ചു.
എൽപിജി ക്ഷാമമുണ്ടെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പരിശോധിക്കണമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം, എൽപിജി വിതരണവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക യോഗം വിളിച്ചു. എൽപിജി വിതരണക്കാരുമായി ഓൺലൈൻ വഴി യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തുമെന്നാണ് റിപ്പോർട്ട്.
English Summary: The Indian government has clarified that there is sufficient stock of domestic LPG cylinders and urged people not to panic-book gas cylinders. The Petroleum Ministry stated that a 45-day gap has been introduced for LPG bookings in rural areas to avoid supply pressure, while around 5 million cylinders are distributed daily across the country.














































