തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ ബി.ജെ.പി സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സ്പെഷ്യൽ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷണം ചുമതലപ്പെടുത്തി 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
സംഭവം ഗുരുതര വീഴ്ചയായാണ് കമീഷൻ വിലയിരുത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിഴവ് കണ്ടെത്തിയ ഉടൻ തിരുത്തി പുതുക്കിയ സർക്കുലർ പുറത്തിറക്കിയതായും അദ്ദേഹം പറഞ്ഞു.
സർക്കുലർ തയ്യാറാക്കൽ നടപടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും കൂടുതൽ നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി നൽകിയ കത്തിനോടൊപ്പം 2019ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പഴയ കത്തിന്റെ പകർപ്പിൽ പാർട്ടി സീൽ പതിപ്പിച്ചിരുന്നതാണ് തെറ്റായി പുതിയ സർക്കുലറായി പാർട്ടികൾക്ക് അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സി.പി.എം ഈ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.
തുടർന്ന് വിഷയത്തിൽ പൊലീസ് പരാതി നൽകിയതായും ബന്ധപ്പെട്ട പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. കേരള പൊലീസ് സൈബർ വിഭാഗം വിവിധ പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചതായും റിപ്പോർട്ടുണ്ട്.
നിയമലംഘനം തെളിഞ്ഞാൽ ഐ.ടി ആക്ട് പ്രകാരം നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് ലഭിച്ചശേഷം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.










