80 ലക്ഷം ദിർഹം സമ്മാനത്തുകയുള്ള ആഗോള മത്സരത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പും ഫൈനലിൽ
അബുദാബി: ലോകമെമ്പാടുമുള്ള കാർഷിക മേഖല നേരിടുന്ന ഏറ്റവും കഠിനമായ വെല്ലുവിളിയായ ജലക്ഷാമത്തിന് ശാശ്വത പരിഹാരം തേടിയുള്ള ‘അൽ മിയാ ചലഞ്ച് ഫോർ അഗ്രികൾച്ചർ’ (Al Miyah Challenge) മത്സരത്തിന്റെ കലാശപ്പോരാട്ടത്തിന് ആറ് ടീമുകളെ തിരഞ്ഞെടുത്തു. യുഎഇയുടെ ദേശീയ ഭക്ഷ്യസുരക്ഷാ ദർശനമായ ‘വി ദി യുഎഇ 2031’ (We the UAE 2031) പദ്ധതിയുടെ ഭാഗമായി മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ മത്സരത്തിൽ 54 രാജ്യങ്ങളിൽ നിന്നുള്ള 846 ടീമുകളാണ് പങ്കെടുത്തത്.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫൂഡ് സേഫ്റ്റി അതോറിറ്റി (ADAFSA), സിലാൽ, ആസ്പയർ എന്നിവരുമായി സഹകരിച്ചാണ് 80 ലക്ഷം ദിർഹം (ഏകദേശം 18 കോടിയിലധികം രൂപ) സമ്മാനത്തുകയുള്ള ഈ ആഗോള മത്സരം നടപ്പിലാക്കുന്നത്. അതീവ നൂതനവും പ്രായോഗികവുമായ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
ഫൈനൽ റൗണ്ടിൽ ശ്രദ്ധേയമായി ഇന്ത്യൻ ടീം
അവസാന പട്ടികയിൽ ഇടംപിടിച്ച ടീമുകൾ ഓരോന്നും വ്യത്യസ്തവും വിപ്ലവകരവുമായ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇതിൽ ഇന്ത്യൻ ടീമായ ‘ഇഎഫ് പോളിമർ’ (EF Polymer) അവതരിപ്പിച്ച സാങ്കേതികവിദ്യ ഏറെ ശ്രദ്ധേയമാണ്. പഴങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് നിർമിച്ച പ്രകൃതിദത്ത പോളിമർ ഉപയോഗിച്ച് മണ്ണിലെ ജലാംശം ദീർഘകാലം നിലനിർത്താനുള്ള വിദ്യയാണ് ഇവർ വികസിപ്പിച്ചത്.
മറ്റ് പ്രധാന ടീമുകളും സാങ്കേതികവിദ്യകളും:
- ക്രേറ്റ (യുഎഇ): ഭൂമിക്കടിയിലെ തണുപ്പ് ഉപയോഗിച്ച് കൃഷിയിടങ്ങളിലെ താപനില കുറയ്ക്കുന്ന വിദ്യ.
- റെയ്ൻകാച്ചർ (യുഎഇ): മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനുള്ള നൂതന രീതി.
- ഈജിപ്ത്: ചെടികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ബയോ-ഫെർട്ടിലൈസർ.
- ബ്രസീൽ: നാനോ ടെക്നോളജിയിലൂന്നിയുള്ള ജലസംരക്ഷണ മാർഗങ്ങൾ.
- അർജന്റീന: വരൾച്ചയെ അതിജീവിക്കാൻ സഹായിക്കുന്ന മൈക്രോബിയൽ മിശ്രിതം.
അൽ ഐനിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി
തിരഞ്ഞെടുക്കപ്പെട്ട ഈ ആറ് ടീമുകളുടെയും സാങ്കേതികവിദ്യകൾ ഇനി യുഎഇയുടെ യഥാർഥ കാലാവസ്ഥയിൽ പരീക്ഷിക്കും. അൽ ഐനിലെ സിലാൽ ഇന്നൊവേഷൻ ഒയാസിസ് (Silal Innovation Oasis) പരീക്ഷണ കേന്ദ്രത്തിലാണ് ഇതിനുള്ള നടപടികൾ നടക്കുക. ലാബുകളിലും തുറന്ന കൃഷിയിടങ്ങളിലും ഗ്രീൻഹൗസുകളിലും ഈ വിദ്യകൾ എത്രത്തോളം ജലം ലാഭിക്കുമെന്നും വിളവെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നും വിദഗ്ധർ വിലയിരുത്തും.
യുഎഇയിലെ കഠിനമായ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും ചെലവ് കുറഞ്ഞതുമായ രീതികൾ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്ത് ഉപയോഗിക്കപ്പെടുന്ന ശുദ്ധജലത്തിന്റെ ഭൂരിഭാഗവും കൃഷിക്കായി ചെലവാകുന്ന സാഹചര്യത്തിൽ, ജല ഉപഭോഗം കുറച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത് വലിയ ദൗത്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
പരീക്ഷണങ്ങൾ പൂർത്തിയാക്കി 2026 അവസാനത്തോടെ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കും. വരണ്ട പ്രദേശങ്ങളിലെ കൃഷിരീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം നൂതന ആശയങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.














































