തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സൈബർ ആക്രമണം നേരിടേണ്ടിവന്ന നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിച്ചു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ ഉണ്ടായ അധിക്ഷേപങ്ങൾ ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മമ്മൂട്ടി ആരെയും അറിയിച്ചുകൊണ്ടല്ല വയനാട് ടൗൺഷിപ്പ് സന്ദർശിച്ചതെന്നും, സ്ഥലത്തെ അവസ്ഥ മനസിലാക്കാനുള്ള നല്ല മനസ്സോടെയാണ് അദ്ദേഹം അവിടെ എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ നന്മയ്ക്കായി വിവിധ ഘട്ടങ്ങളിൽ നിലകൊള്ളുന്ന വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടിയെന്നും നിരവധി ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനൊപ്പം നടന്ന സംഭവമാണ് പിന്നീട് വിവാദമായത്. ചിലർ അത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിപ്പിക്കുകയും അതിലൂടെ സൈബർ ആക്രമണം ഉണ്ടാകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മമ്മൂട്ടിക്ക് ഈ സംഭവത്തിൽ വിഷമമുണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
English Summary : Kerala Chief Minister Pinarayi Vijayan publicly apologised to actor Mammootty after the star faced a cyber attack on social media following his visit to the Wayanad Township project. The Chief Minister said the online abuse against Mammootty was unfortunate and that the actor had visited the site with good intentions. Vijayan added that Mammootty has consistently supported humanitarian and social causes in Kerala and expressed regret for the distress caused to him.













































