ദുബായ്: നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ ഔദ് മേത്ത റോഡിന്റെയും അൽ അസയൽ സ്ട്രീറ്റിന്റെയും വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഷെയ്ഖ് റാഷിദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ വമ്പിച്ച പദ്ധതിയുടെ 60 ശതമാനം പ്രവൃത്തികളും ഇതിനോടകം പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പദ്ധതിയോടനുബന്ധിച്ചുള്ള വിവിധ പാലങ്ങളുടെയും ടണലുകളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഈ പദ്ധതിയിൽ നാല് പ്രധാന ഇന്റർസെക്ഷനുകളുടെ വികസനം, 4.3 കിലോമീറ്റർ നീളത്തിലുള്ള പാലങ്ങൾ, 14 കിലോമീറ്റർ പുതിയ റോഡുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. അൽ അസയൽ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ 70 ശതമാനം ജോലികളും നിലവിൽ പൂർത്തിയായിട്ടുണ്ട്. ബിസിനസ് ബേ ക്രോസിംഗിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന ഈ ഭാഗം ഈ വർഷത്തെ ഒന്നാം പാദത്തിൽ തന്നെ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഈ നവീകരണത്തിലൂടെ ഔദ് മേത്ത റോഡിന്റെ വാഹന ശേഷിയിൽ 50 ശതമാനത്തോളം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മണിക്കൂറിൽ 10,400 വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ നവീകരണത്തിന് ശേഷം 15,600 വാഹനങ്ങൾക്ക് ഒരേസമയം സഞ്ചരിക്കാനാകും. കൂടാതെ, യാത്രാസമയത്തിൽ 75 ശതമാനം കുറവുണ്ടാകുമെന്നും 20 മിനിറ്റോളം നീളുന്ന യാത്ര വെറും 5 മിനിറ്റായി ചുരുങ്ങുമെന്നും ആർ.ടി.എ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. ദുബായ്-അൽ ഐൻ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ടണൽ നിർമ്മാണവും പുരോഗമിക്കുകയാണ്.

സബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉം ഹുറൈർ തുടങ്ങിയ പ്രധാന താമസ-വാണിജ്യ മേഖലകളിലെ ജനങ്ങൾക്ക് ഈ പദ്ധതി നേരിട്ട് ഗുണം ചെയ്യും. 2030 ആകുമ്പോഴേക്കും ഏകദേശം 4,20,000 താമസക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് റോഡ് ശൃംഖല പുനർനിർമ്മിച്ചിരിക്കുന്നത്. റോഡ് വികസനത്തിനൊപ്പം തന്നെ ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ് തുടങ്ങിയ സേവന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളും കൂടുതൽ സുഗമമാക്കും. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ദുബായിലെ ഗതാഗത സൗകര്യങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയരുമെന്നതിൽ സംശയമില്ല.









































