തെഹ്റാൻ: യു.എസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ശക്തമായ പ്രത്യാക്രമണവുമായി ഇറാൻ. ഇസ്രായേലിലേക്കായി ഏകദേശം 30 മിസൈലുകൾ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേൽ എയർ ഫോസും വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകൾ തടയാൻ സജീവമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മുമ്പ് ഉപയോഗിച്ചിട്ടുള്ളതുപോലെ ഒരുമിച്ച് നിരവധി മിസൈലുകൾ വിക്ഷേപിക്കുന്ന തന്ത്രമാണ് ഇത്തവണയും ഇറാൻ പ്രയോഗിച്ചതെന്നാണ് വിവരം. മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായുള്ള സ്ഥിരീകരണം ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളില്ല.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ യുദ്ധഭീഷണിക്കിടെയാണ് ഇറാനെതിരെ ഇസ്രായേൽ അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. ആണവ നിർവ്യാപന കരാറിൽ പുരോഗതി ഉണ്ടാകാത്ത പക്ഷം സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് കഴിഞ്ഞ ദിവസങ്ങളിലായി ആവർത്തിച്ചിരുന്നു. ആണവ ചർച്ചകളിൽ തൃപ്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ആക്രമണങ്ങൾക്കിടെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമപാത താൽക്കാലികമായി അടച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. പുതിയ നിർദേശം ഉണ്ടാകുന്നതുവരെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സേവനങ്ങൾ ഒഴികെ സ്കൂളുകളും ഓഫിസുകളും പല മേഖലകളിലും പ്രവർത്തനം നിർത്തിവെച്ചു. രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഷെൽട്ടറുകളിലേക്ക് മാറേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ഇറാനെതിരായ ആക്രമണം സ്ഥിരീകരിച്ച ട്രംപ്, ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നത് തടയുകയെന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. ആയുധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ നൽകി.
English Summary
Iran launched around 30 missiles toward Israel in retaliation for a joint US-Israel strike, significantly escalating tensions in the Middle East. Israeli air defense systems were activated to intercept the missiles, and a state of emergency was declared across Israel, including temporary airspace closure.
US President Donald Trump confirmed the earlier strike, stating that the objective was to prevent Iran from rebuilding its nuclear capabilities. He warned of further consequences if Iran does not halt its actions. The developments come amid heightened tensions over stalled nuclear negotiations, raising concerns of a broader regional conflict.










































