ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ ആഴംവിളിച്ചോതി കേസർ ഉൾപ്പടെയുള്ള ഇന്ത്യൻ മാമ്പഴങ്ങളുടെ വിപുലമായ പ്രദർശനം ഫെസ്റ്റിലുണ്ട്
അബുദാബി: ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ലുലു മാംഗോ മാനിയ്ക്ക് തുടക്കമായി. 85ലധികം മാമ്പഴ വൈവിധ്യങ്ങളും, വിഭവങ്ങളുമാണ് ലുലു മാംഗോ മാനിയയിൽ അവതരിപ്പരിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, അപ്പേഡ സെക്രട്ടറി ഡോ സുധാൻഷു എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ലുലു മാംഗോ മാനിയയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ ആഴംവിളിച്ചോതി ഇന്ത്യൻ മാമ്പഴങ്ങളുടെ വിപുലമായ പ്രദർശനം
കേരളം അടക്കം ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള മാമ്പഴങ്ങളാണ് പ്രദർശനത്തിലുള്ളത്. ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള, ‘മാമ്പഴങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ജിഐ ടാഗുള്ള കേസർ മാമ്പഴങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ ആഴംവിളിച്ചോതുന്നത് കൂടിയാണിത്. യുഎഇ സന്ദർനത്തിനിടെ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കേസർ മാമ്പഴങ്ങളുടെ മേന്മ വലിയ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, അൽഫോൺസോ, ബദാമി, നീലം, മൽഗോവ തുടങ്ങി വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളാണ് പ്രദർശനത്തിലുള്ളത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന്റെ പ്രതിഫലനമാണ് ലുലു മാംഗോ മാനിയയെന്നും, ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾക്ക് ലുലു നൽകിവരുന്ന പിന്തുണ മാതൃകാപരമെന്നും ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ വ്യക്തമാക്കി. കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിന് മികച്ച ഉണർവേകുന്നതാണ് ഇത്തരം ഫെസ്റ്റുകളെന്നും അദേഹം പറഞ്ഞു. നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാക്കുവാൻ മാമ്പഴങ്ങൾ വരെ വലിയ പങ്കാണ് വഹിക്കുന്നതെന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തെ പ്രതിപാദിച്ച് അദേഹം ചൂണ്ടികാട്ടി.
ഇന്ത്യൻ ഉതപന്നങ്ങൾക്കും കർഷകർക്കും ഏറ്റവും മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്ന് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. 23ആം വർഷമാണ് മാംഗോ ഫെസ്റ്റിവൽ ലുലു സംഘടിപ്പിക്കുന്നതെന്നും ഇത്തവണ 3,200 ടൺ മാമ്പഴങ്ങളാണ് ജിസിസിയിൽ ലുലു ലഭ്യമാക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു മാംഗോ ഫെസ്റ്റിലൂടെ ലഭിക്കുന്നതെന്നും ലുലു അപ്പേഡ സെക്രട്ടറി ഡോ. സുധാൻഷു പറഞ്ഞു.












































