അൽ അസായൽ സ്ട്രീറ്റിന് സമീപമുള്ള വികസന പ്രവർത്തനങ്ങളിലൂടെ സർവീസ് റോഡിന്റെ ശേഷി മണിക്കൂറിൽ 1,000 വാഹനങ്ങളായി ഉയർത്തി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
ദുബായ് : ദുബായിലെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ ട്രാഫിക് പരിഷ്കരണങ്ങൾ പൂർത്തിയാക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). പുതിയ സർവീസ് റോഡ് ലെയിനും രണ്ട് അണ്ടർ-ബ്രിഡ്ജ് യു-ടേണുകളും തുറന്നതോടെ തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിൽ 30 ശതമാനം വരെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു.
മൊത്തം 1,000 മീറ്റർ ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളിലാണ് സർവീസ് റോഡ് വികസനം നടപ്പിലാക്കിയത്. അൽ അസായൽ സ്ട്രീറ്റ് ജങ്ഷൻ മുതൽ സ്ട്രീറ്റ് 44 വരെയുള്ളതാണ് ആദ്യ ഘട്ടം. നാഷണൽ സിമന്റ് ഫാക്ടറി മുതൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് എക്സിറ്റ് വരെയുള്ള ഭാഗത്താണ് രണ്ടാമത്തെ വികസനം. ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്-അൽ അസായൽ സ്ട്രീറ്റ് ഇന്റർസെക്ഷന് താഴെയായി രണ്ട് പുതിയ യു-ടേണുകളും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്.

റോഡ് വികസനം പൂർത്തിയായതോടെ സർവീസ് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 600-ൽ നിന്ന് 1,000 വാഹനങ്ങളായി ഉയർന്നു. പുതിയ യു-ടേണുകൾ പ്രവർത്തനം ആരംഭിച്ചതോടെ ജങ്ഷനുകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞതായി ആർ.ടി.എ വ്യക്തമാക്കുന്നു.
ദുബായിലെ വാണിജ്യ, വ്യവസായ, താമസ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്. അൽ ഖൈൽ റോഡ്, അൽ അസായൽ സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഈ പാത സഹായിക്കുന്നുണ്ട്.

പ്രദേശത്തെ 12 കിലോമീറ്റർ നീളമുള്ള ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് വികസന പദ്ധതിക്കായി 200 കോടി ദിർഹത്തിന്റെ (2 Billion AED) കരാർ ആർ.ടി.എ നൽകിയിരുന്നു. ഷെയ്ഖ് സായിദ് റോഡിനെ എമിറേറ്റ്സ് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ കൂറ്റൻ പദ്ധതിയിൽ 2,300 മീറ്റർ നീളമുള്ള ഏഴ് പാലങ്ങളും 900 മീറ്റർ നീളമുള്ള എട്ട് ടണലുകളും ഉൾപ്പെടുന്നു.










