തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വ്യാഴാഴ്ച നടത്താനിരുന്ന എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയതാണ് തീരുമാനം. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
ഗൾഫിലെ പരീക്ഷാ കോ-ഓർഡിനേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും. ഗൾഫിൽ വേറൊരു സെറ്റ് ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
പരീക്ഷ സംബന്ധമായ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രത്യേക സെൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ഓഫീസുമായി ബന്ധപ്പെടുകയോ ഇമെയിൽ വഴി അപേക്ഷ നൽകുകയോ ചെയ്യാം.
ഗൾഫിൽ കുടുങ്ങിയ വിദ്യാർഥികൾക്കും അവിടുത്തെ വിദ്യാർഥികൾക്കും വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Kerala has postponed SSLC and Plus Two examinations scheduled in Gulf countries due to escalating Iran–Israel tensions. The SSLC exam set for Thursday and Plus Two exams on March 5, 6, and 7 have been deferred. Revised dates will be announced later. Exams in Kerala will proceed as scheduled, with separate question papers to be used for Gulf centres. A special help desk has been set up to assist affected students.










































