ന്യൂഡൽഹി: കോടതിക്കുള്ളിൽ വെച്ച് മർദനമേറ്റെന്ന അഭിഭാഷകന്റെ പരാതിയിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. “ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
ഫെബ്രുവരി 7ന് ഡൽഹിയിലെ തീസ് ഹസാരി ജില്ലാ കോടതി മുറിയിൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ തന്നെ തനിക്കെതിരെ ശാരീരിക ആക്രമണം നടന്നുവെന്ന് ആരോപിച്ചാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകനെ വാദിഭാഗവുമായി ബന്ധപ്പെട്ട ഗുണ്ടാസംഘം ആക്രമിച്ചെന്നാണ് പരാതി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി മുറിയിൽ തന്നെ ആക്രമണം നടന്നതായും ജഡ്ജി സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ആദ്യം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. “ഫെബ്രുവരി 7നാണ് സംഭവം നടന്നത്. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചിട്ടുണ്ടോ? അദ്ദേഹത്തിന് കത്തെഴുതി അതിന്റെ പകർപ്പ് ഞങ്ങൾക്കും നൽകുക. ഹൈക്കോടതി ഭരണപരമായി വിഷയം പരിശോധിക്കട്ടെ,” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
സംഭവം ഗൗരവതരമാണെന്നും, കോടതിമുറികളിലെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ബെഞ്ച് ചൂണ്ടിക്കാട്ടി.










































