ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് വിരാമം; കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയായി സതീശൻ അധികാരമേൽക്കും. സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന.
ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന നിർണായകമായ വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ ഹൈക്കമാൻഡ് സതീശനിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. ഇതോടെ യുഡിഎഫ് സർക്കാരിനെ നയിക്കുന്ന അഞ്ചാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറും.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വരും ഞായറാഴ്ച (മേയ് 17) നടന്നേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി രാഹുൽ ഗാന്ധി നടത്തിയ ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമായത്. ഈ ചർച്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. തീരുമാനം ഉറപ്പിച്ചാലുടൻ രാഹുൽ ഗാന്ധി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് 30 മിനിറ്റിലധികം സംസാരിക്കുകയും സമവായത്തിലെത്തുകയും ചെയ്തു.
തലസ്ഥാനം ഒരുങ്ങുന്നു; നിരീക്ഷകർ ഇന്നെത്തും
ഹൈക്കമാൻഡ് തീരുമാനം റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ദീപാദാസ് മുൻഷിക്കൊപ്പം ചാർട്ടേഡ് വിമാനത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തെത്തും. തുടർന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനം ഔദ്യോഗികമായി അവതരിപ്പിക്കും. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറുടെ സമയം തേടിക്കഴിഞ്ഞു. ഏതു സമയത്തും രാജ്ഭവനിലേക്ക് എത്താമെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്.
സതീശൻ തിരുവനന്തപുരത്തേക്ക്
കൊച്ചിയിൽ നിന്നും രാവിലെ 7.15-ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ച വി.ഡി. സതീശൻ നിലവിൽ കൊല്ലം പിന്നിട്ടു. മകൾ ഉണ്ണിമായയും കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട്. അതേസമയം, വഴുതക്കാട്ടെ വസതിയിൽ തുടരുന്ന രമേശ് ചെന്നിത്തലയെ കാണാൻ പ്രമുഖ നേതാക്കളും പ്രവർത്തകരും എത്തുന്നുണ്ട്. പാർട്ടി തീരുമാനത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന നിലപാടാണ് ചെന്നിത്തല ക്യാമ്പ് സ്വീകരിക്കുന്നത്.
രാഷ്ട്രീയ പ്രാധാന്യം
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി സർക്കാരിനെതിരെ സഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങൾ വി.ഡി. സതീശന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി എളുപ്പമാക്കി. യുവാക്കളുടെയും മധ്യവർഗത്തിന്റെയും പിന്തുണയും ഗ്രൂപ്പുകൾക്ക് അതീതമായ സ്വീകാര്യതയും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കിക്കഴിഞ്ഞു. ലീഗ് എംഎൽഎമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇമെയിൽ വഴി ലഭ്യമാക്കുമെന്നാണ് സൂചന.













































