ആറു പതിറ്റാണ്ടിന് ശേഷം സമ്പൂർണ്ണ മന്ത്രിസഭയായി സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുൾപ്പെടെ 21 അംഗ ടീം വിഡിഎസ് ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന്റെ പുതിയ അധ്യായം കുറിച്ചുകൊണ്ട് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആറു പതിറ്റാണ്ടിനു ശേഷമാണ് യുഡിഎഫിന്റെ ഒരു സമ്പൂർണ്ണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
പുതുമുഖങ്ങൾക്ക് മുൻഗണന; 14 പേർ ആദ്യമായി മന്ത്രിപ്പീഠത്തിലേക്ക്
മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഇതിൽ 14 പേരും ആദ്യമായി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണുള്ളത്. മുസ്ലിം ലീഗിന് 5 മന്ത്രിമാരുണ്ട്. കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉൾപ്പെടെ 6 പുതുമുഖ എംഎൽഎമാരാണ് ഇത്തവണ മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്. രണ്ട് വനിതാ പ്രതിനിധികളും പുതിയ മന്ത്രിസഭയിലുണ്ടാകും.
അർഹതയുള്ള പലരെയും സാമൂഹികവും സാമുദായികവുമായ സമവാക്യങ്ങളുടെ പരിമിതികൾ മൂലം ഒഴിവാക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഗസറ്റ് വിജ്ഞാപനത്തിൽ അടുത്ത വിസ്മയങ്ങൾ നോക്കിക്കൊള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർക്ക് കൈമാറും.
പ്രധാന പദവികളും ടേം വ്യവസ്ഥകളും
പുതിയ നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും നിശ്ചയിച്ചിട്ടുണ്ട്. കേരള കോൺഗ്രസിനാണ് ചീഫ് വിപ്പ് പദവി. തൊടുപുഴയിൽ നിന്നുള്ള എംഎൽഎ അപു ജോൺ ജോസഫിനെ ചീഫ് വിപ്പായി നിയമിക്കാൻ പാർട്ടി തീരുമാനിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രിയെ അറിയിച്ചു.
മുന്നണിയിലെ ധാരണപ്രകാരം കോൺഗ്രസും മുസ്ലിം ലീഗും രണ്ടര വർഷത്തിന് ശേഷം ഓരോ മന്ത്രിസ്ഥാനം വീതം വെച്ചുമാറും. ലീഗിൽ നിന്ന് രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഏകാംഗ കക്ഷികളിൽ അനൂപ് ജേക്കബും മാണി സി. കാപ്പനും തമ്മിലാണ് മന്ത്രിസ്ഥാനം വീതം വെയ്ക്കുന്നത്. ആദ്യ ടേം അനൂപ് ജേക്കബിനാണ്. ടേം വ്യവസ്ഥയിൽ പൂർണ്ണ തൃപ്തരല്ലെങ്കിലും മുന്നണിയുടെ സുഗമമായ മുന്നോട്ടുപോക്കിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നുവെന്ന് ഘടകകക്ഷി നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരത്ത് കടുത്ത ഗതാഗത നിയന്ത്രണം
സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 4 മണി വരെ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൊമസ്റ്റിക് എയർപോർട്ട്, ചാക്ക, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ബേക്കറി സ്ക്വയർ, സെക്രട്ടേറിയറ്റ് പരിസരം, വെള്ളയമ്പലം, രാജ്ഭവൻ റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വായനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












































