ദുബായ്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമസാധുത ഉറപ്പുവരുത്തുന്നതിനുമായി പുതിയ ബോധവൽക്കരണ നിർദ്ദേശവുമായി ദുബായ് ജി ഡി ആർ എഫ് എ. അംഗീകൃത നിയമപരമായ ചട്ടങ്ങൾക്ക് വിധേയമല്ലാതെ ഒരു കാരണവശാലും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം വെക്കാനോ പിടിച്ചുവെക്കാനോ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജിഡിആർഎഫ്എ ദുബായുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ‘സ്റ്റേ ലീഗൽ’ കാമ്പെയ്ന്റെ ഭാഗമായാണ് ഈ നിർദ്ദേശം.
എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം വ്യക്തമായ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പാസ്‌പോർട്ടുകൾ കൈകാര്യം ചെയ്യേണ്ടത്. ഇരുവിഭാഗങ്ങളുടെയും (തൊഴിലാളിയുടെയും തൊഴിലുടമയുടെയും) അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് യുഎഇ നിയമം അനുശാസിക്കുന്നത്. നിയമവിരുദ്ധമായി യാത്രാരേഖകൾ പിടിച്ചുവെക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
രാജ്യത്തെ തൊഴിൽ അന്തരീക്ഷം കൂടുതൽ സുതാര്യമാക്കാനും വിദേശ തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ജിഡിആർഎഫ്എ ഇത്തരം നിയമ ബോധവൽക്കരണ സന്ദേശങ്ങൾ നിരന്തരമായി പങ്കുവെക്കുന്നത്. നിയമങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.













































