പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊൽക്കത്ത വഴി കൊച്ചിയിലെത്തിക്കും; എയർപോർട്ടിൽ മൊബൈൽ എംബാമിങ് യൂണിറ്റ് സജ്ജമാക്കി
തിരുവനന്തപുരം :സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലായിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റ് മരിച്ചു. പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹൻ ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് തിരച്ചിൽ സംഘം അനീഷിന്റെ മൃതദേഹം തുരങ്കത്തിനുള്ളിൽ നിന്ന് കണ്ടെടുത്തത്.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിക്കിമിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നത്. വെള്ളി ഉച്ചയോടെ കൊൽക്കത്തയിലെത്തിക്കാനാണ് തീരുമാനം.
മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ വൈകാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് കൊൽക്കത്ത എയർപോർട്ടിൽ മൊബൈൽ എംബാമിങ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ നടപടികൾ പൂർത്തിയാക്കിയാലുടൻ ലഭ്യമായ ആദ്യ വിമാനത്തിൽ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മൃതദേഹം പത്താഴക്കുഴിയിലെ വസതിയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ആംബുലൻസ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. സിക്കിമിലെയും പശ്ചിമ ബംഗാളിലെയും പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിച്ചു വരികയാണെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി.
















