ദുബായ്: പുണ്യറമദാനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാനും സേവനങ്ങൾ ലളിതമായി വിശദീകരിക്കാനുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ) ഒരുക്കുന്ന ജനപ്രിയ റേഡിയോ പരിപാടി ‘ഖൈല ജവാസാത്ത് ദുബൈ’യുടെ നാലാം സീസൺ പ്രഖ്യാപിച്ചു. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന് കീഴിലുള്ള ‘അൽ ഔല’ റേഡിയോ (107.4 FM) വഴിയാണ് ഇത്തവണയും പ്രോഗ്രാം ശ്രോതാക്കളിലേക്ക് എത്തുന്നത്. കേവലം ഒരു വിവരശേഖരണ പരിപാടി എന്നതിലുപരി, വൻകിട സമ്മാനങ്ങളും വിജ്ഞാനപ്രദമായ ചർച്ചകളും കോർത്തിണക്കിയാണ് ഈ വർഷത്തെ സീസൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെയാണ് പരിപാടി തത്സമയം സംപ്രേഷണം ചെയ്യുക. ശ്രോതാക്കൾക്ക് നേരിട്ട് പങ്കെടുക്കാൻ അവസരമൊരുക്കുന്ന തത്സമയ ചോദ്യോത്തര വേളകളാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഓരോ ദിവസവും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനൊപ്പം, ഓരോ ആഴ്ചയും കാർ ഉൾപ്പെടെയുള്ള വമ്പൻ സമ്മാനങ്ങൾ ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ടെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പുതിയ സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ദുബൈ സർക്കാരിന്റെ 2026-ലെ മുൻഗണനാ പദ്ധതികളോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, വിസ-പാസ്‌പോർട്ട് നടപടികൾ എങ്ങനെ എളുപ്പമാക്കാം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ പ്രതിനിധികൾ തന്നെ നേരിട്ടെത്തി പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകും.

മുൻ വർഷങ്ങളിൽ 13 ലക്ഷത്തിലധികം ശ്രോതാക്കളിലേക്ക് എത്താൻ കഴിഞ്ഞ ഈ പ്ലാറ്റ്‌ഫോം, സർക്കാർ-ജനബന്ധം ഊഷ്മളമാക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി അധികൃതർ വിലയിരുത്തുന്നു. എമിറാത്തി പൈതൃകവും ദേശീയ തനിമയും സംരക്ഷിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുക എന്നതും ഈ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്. എമറാടെക്, ഫ്‌ളൈദുബൈ, അൽ റൈസ് ട്രാവൽ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മാധ്യമങ്ങളും ഭരണകൂടവും കൈകോർക്കുന്ന ഇത്തരം സംരംഭങ്ങൾ ദുബൈയുടെ വികസന യാത്രയിൽ സുതാര്യത ഉറപ്പാക്കുമെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. ലളിതമായ വിനോദത്തിനപ്പുറം, ഓരോ വ്യക്തിക്കും ഉപകാരപ്പെടുന്ന നിയമപരമായ അറിവുകൾ പകർന്നുനൽകുന്ന ‘ഖൈല ജവാസാത്ത് ദുബൈ’ വരും ദിവസങ്ങളിൽ പ്രവാസി സമൂഹത്തിനും ഏറെ പ്രയോജനകരമാകും.










































