കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. വിഷയത്തിൽ ഇടപെട്ട മുസ്ലിം ലീഗ് നേതൃത്വം വായ്പ കുടിശ്ശിക അടച്ചതോടെയാണ് നടപടി ഒഴിവായത്.
വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പലിശയോടെ കുടിശ്ശിക 58 ലക്ഷം രൂപയായി ഉയർന്നിരുന്നു. തുടർന്ന് ബാങ്ക് ഇളവ് നൽകിയതോടെ തുക 49 ലക്ഷം രൂപയായി കുറച്ചു.
കിഴക്കേ നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന വീടിനായിരുന്നു ജപ്തി നോട്ടീസ് ലഭിച്ചത്. 31 വരെ സമയം നൽകിയിരുന്ന ബാങ്ക്, അതിനകം തുക അടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വായ്പ പ്രശ്നത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടതോടെ കുടിശ്ശിക തീർത്ത് ജപ്തി ഒഴിവാക്കുകയായിരുന്നു. വ്യക്തികളിൽ നിന്ന് സഹായം സ്വീകരിക്കില്ലെന്ന നിലപാട് മുനീർ വ്യക്തമാക്കിയിരുന്നു.
“എം.എൽ.എയും മന്ത്രിയും ആയിരിക്കുമ്പോൾ ലഭിച്ച ശമ്പളങ്ങളും എല്ലാം പാർട്ടിയുടെ പിന്തുണയോടെയാണ്. പിതാവിന് ശേഷം എന്നെ സംരക്ഷിച്ചത് പാർട്ടിയാണ്,” എന്ന് മുനീർ പ്രതികരിച്ചു.
സി.എച്ച്. മുഹമ്മദ് കോയയുടെ വീടെന്ന നിലയിൽ ‘ക്രസന്റ് ഹൗസ്’ മുസ്ലിം ലീഗ് പ്രവർത്തകർക്ക് വികാരബന്ധമുള്ള സ്ഥലമാണെന്നും, അത് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നുമാണ് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നത്.










