പോളണ്ട് തലസ്ഥാനത്ത് മേയ് 28 മുതൽ സാംസ്കാരിക വിനിമയത്തിന്റെ അക്ഷരവസന്തം; ‘രണ്ട് നാഗരികതകൾ, അക്ഷരങ്ങളുടെ ഒരേ ഭാഷ’ എന്ന പ്രമേയത്തിൽ ഷാർജ പവലിയൻ ഒരുങ്ങുന്നു.
വാഴ്സോ/ഷാർജ: രാജ്യാന്തര സാംസ്കാരിക ഭൂപടത്തിൽ അറബ് സംസ്കാരത്തിന്റെ തിളക്കം വർധിപ്പിച്ചുകൊണ്ട് പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ ഷാർജ വിശിഷ്ടാതിഥിയാകുന്നു. മേയ് 28 മുതൽ 31 വരെ നടക്കുന്ന മേളയുടെ അഞ്ചാം പതിപ്പിലാണ് ‘രണ്ട് നാഗരികതകൾ, അക്ഷരങ്ങളുടെ ഒരേ ഭാഷ’ എന്ന പ്രമേയത്തിൽ ഷാർജ സജീവ സാന്നിധ്യമാകുന്നത്. യുഎഇയുടെയും അറബ് ലോകത്തിന്റെയും സാംസ്കാരിക തനിമ യൂറോപ്യൻ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
സാംസ്കാരിക വിനിമയത്തിന്റെ 34 പരിപാടികൾ ഷാർജ ബുക്ക് അതോറിറ്റിയുടെ (SBA) നേതൃത്വത്തിൽ വൻ സാംസ്കാരിക പരിപാടികളാണ് വാഴ്സോയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. നാല് ദിവസങ്ങളിലായി 29 ചർച്ചാ സമ്മേളനങ്ങളും അഞ്ച് കാവ്യസന്ധ്യകളും ഉൾപ്പെടെ 34 വ്യത്യസ്ത പരിപാടികൾ അരങ്ങേറും. യുഎഇയിൽ നിന്നുള്ള പ്രമുഖരായ 35 എഴുത്തുകാരും കവികളും പോളണ്ടിലെ 15 സാംസ്കാരിക പ്രതിഭകളുമായി സംവദിക്കും. ഇതിനു പുറമെ, അറബിയിൽ നിന്ന് പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത ആറ് പുസ്തകങ്ങളുടെ പ്രകാശനം മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
വാഴ്സോയുടെ തെരുവുകളിൽ അറബ് സംഗീതം പുസ്തകമേള പവലിയന് പുറമെ വാഴ്സോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷാർജ നാഷണൽ ബാൻഡിന്റെ 14 സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അറബ് കലാരൂപങ്ങളും ഈണങ്ങളും പോളിഷ് ജനതയിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ 21 സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഷാർജ പവലിയനിൽ അണിനിരക്കുന്നത്. കവിതകളെ ദൃശ്യാവിഷ്കാരമായി മാറ്റുന്ന ‘തസവുറാത്ത്’ എന്ന കലാപ്രോജക്റ്റും വാഴ്സോ സർവകലാശാല കേന്ദ്രീകരിച്ച് നടക്കുന്ന പ്രത്യേക പരിപാടികളും ശ്രദ്ധേയമാകും.
സൗഹൃദത്തിന്റെ അക്ഷരപ്പാലം സാംസ്കാരിക വിനിമയത്തിലൂടെ രാജ്യങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ പാലം പണിയുക എന്നതാണ് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി വ്യക്തമാക്കി. അറിവിനും കലയ്ക്കും അതിരുകളില്ലെന്ന സന്ദേശമാണ് ഈ പങ്കാളിത്തത്തിലൂടെ ഷാർജ ലോകത്തിന് നൽകുന്നത്.











































