അബൂദബി:ഇറാന്‍ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ച ഹബ്ഷാന്‍ കേന്ദ്രത്തിലെ പ്രകൃതി വാതക ഉല്‍പ്പാദനം ഈ വര്‍ഷം അവസാനത്തോടെ 80 ശതമാനം വരെ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് അഡ്‌നോക് ഗ്യാസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഹബ്ഷാൻ കോംപ്ലക്‌സ് ഏപ്രിൽ മാസത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നിരുന്നു. ഏപ്രിൽ മൂന്ന്, എട്ട് തീയതികളിലായിരുന്നു കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്.
നിലവിൽ പ്ലാന്‍റിന്റെ 60 ശതമാനം പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെന്നും 2027ഓടെ പൂർണ ശേഷിയിലേക്ക് തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.
പ്രവർത്തനം പൂർണമായും സാധാരണ നിലയിലായിട്ടില്ലെങ്കിലും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി നിലവിലുണ്ടെന്ന് അഡ്‌നോക് ഗ്യാസ് അറിയിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കിന്‍റെ തുടര്‍ച്ചയായ അടച്ചുപൂട്ടല്‍ രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 60 കോടി ഡോളര്‍ വരെ കുറവുണ്ടാക്കുമെന്ന് അഡ്‌നോക് ഗ്യാസ് പറഞ്ഞു.
ഈ പാദം അവസാനത്തോടെ സമുദ്രസഞ്ചാരം സാധാരണ നിലയിലാവുമെന്ന പ്രത്യാശയും അഡ്‌നോക് ഗ്യാസ് പങ്കുവച്ചു.













































