ദുബായ്: ലോകമെമ്പാടുമുള്ള മലയാള കഥാകൃത്തുക്കൾക്കായി സംഘടിപ്പിക്കുന്ന അക്കാഫ്–മാതൃഭൂമി കഥാമത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ദുബായിലെ അൽ നഹ്ദയിലെ അക്കാഫ് ഇവന്റ്സ് ഹാളിൽ നടന്നു. സാഹിത്യരംഗത്ത് പുതുതലമുറ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഈ സംരംഭം വലിയ ശ്രദ്ധ നേടുകയാണ്. 35 വയസ്സ് വരെ പ്രായപരിധിയുള്ള കേരളത്തിലും വിദേശത്തുമുള്ള കഥാകൃത്തുക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കഥകൾക്ക് പ്രൊഫസർ വർഗീസ് ഉമ്മൻ സ്മാരക ക്യാഷ് പ്രൈസായി ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 15,000 രൂപ എന്നിവ നൽകും. കൂടാതെ മികച്ച കഥകൾ മാതൃഭൂമി ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. ജൂൺ 15 വരെയാണ് കഥകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

അക്കാഫ് സാഹിത്യ വിഭാഗം ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററും അക്കാഫ് രക്ഷാധികാരിയുമായ ഐസക് ജോൺ പട്ടാണിപ്പറമ്പിലും മാതൃഭൂമി യു.എ.ഇ ബ്യൂറോ ചീഫ് വനിതയും ചേർന്നാണ് നിർവഹിച്ചത്.
ചടങ്ങിൽ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനവും നടന്നു. അടുത്ത വർഷം മുതൽ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ജ്യൂറി തിരഞ്ഞെടുക്കുന്ന ഒരു സാഹിത്യകാരന് അഞ്ച് ലക്ഷം അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം അക്കാഫ് നൽകുമെന്ന് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പുരസ്‌കാരമെന്ന നിലയിൽ ഇത് പുതിയ ചരിത്രമാകുമെന്നാണ് വിലയിരുത്തൽ.

എഴുത്തുകാരിയും അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗവുമായ ഗീതാമോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു. മാധ്യമരംഗത്ത് നിന്നുള്ള അനൂപ് കീച്ചേരി, സുരേഷ് വെള്ളിമറ്റം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിനിടെ സാഹിത്യകാരൻ അനൂപ് കുമ്പനാട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടി. അനൂപ് കുമ്പനാട് പറഞ്ഞത്, “മാസങ്ങളോളം ചിന്തിച്ച് എഴുതുന്ന ഒരു കഥയ്ക്ക് മലയാളത്തിലെ ഏറ്റവും വലിയ വാരിക പോലും നൽകുന്ന പ്രതിഫലം 2500 രൂപയാണ്. സിനിമയിൽ പോലും ഏറ്റവും അണ്ടർ paid ആയിട്ടുള്ളത് എഴുത്തുകാരനാണ്. മലയാളത്തിലെ ഒരു എഴുത്തുകാരനും എഴുതി കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാൻ കഴിയില്ല. അതിനൊരു മാറ്റം വരണം”. ഈ പ്രസംഗമാണ് അക്കാഫ് ഇവന്റ്സ് ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരം പ്രഖ്യാപിക്കാൻ പ്രചോദനമായതെന്ന് സംഘാടകർ വ്യക്തമാക്കി.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് ചെയർമാൻ അമീർ കല്ലത്ര, അഡ്വ. ഹാഷിക് തൈക്കണ്ടി, രഞ്ജിത്ത് കോടോത്ത്, മനോജ് വി.സി, അനൂപ് കുമ്പനാട്, ഷിബു മുഹമ്മദ്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുള്ള, റമൽ നാരായണൻ, ശ്രീകുമാർ, ജോയ് തെക്കോടൻ, അക്ബർ അലിക്കര, അജിത് വള്ളോലിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സാഹിത്യ വിഭാഗം കോർഡിനേറ്റർ ദീപിക സുജിത് നന്ദി രേഖപ്പെടുത്തി.
മലയാള സാഹിത്യരംഗത്ത് എഴുത്തുകാരുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, മികച്ച സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിർണ്ണായക ചുവടുവെപ്പായി ഈ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നു.
































