ന്യൂഡൽഹി: വിമാന യാത്രാ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളിൽ നിർണായക ഭേദഗതി വരുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇനിമുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാനോ യാത്രാ തീയതി മാറ്റാനോ യാത്രക്കാർക്ക് സാധിക്കും. ഈ കാലയളവിൽ അധിക ചാർജുകൾ ഈടാക്കാൻ പാടില്ലെന്ന് നിർദേശം നൽകി.
ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 24 മണിക്കൂറിനുള്ളിൽ പേരിൽ പിശക് കണ്ടെത്തിയാൽ, എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ തിരുത്തലുകൾക്ക് അധിക ഫീസ് ഈടാക്കരുതെന്നും ഡിജിസിഎ വ്യക്തമാക്കി.
ട്രാവൽ ഏജന്റുമാർ അല്ലെങ്കിൽ ഓൺലൈൻ പോർട്ടലുകൾ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ട് ബാധ്യത എയർലൈൻസിനായിരിക്കും. റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് എയർലൈൻസിന് നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ അടിയന്തരാവസ്ഥകൾ മൂലം ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും പുതുക്കിയ ചട്ടങ്ങൾ ബാധകമാകും.
ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂർ നേരത്തേക്ക് ‘ലുക്ക്-ഇൻ ഓപ്ഷൻ’ നൽകണമെന്നും ഡിജിസിഎ നിർദേശിച്ചു. ഈ സമയത്തിനുള്ളിൽ പുതിയ ടിക്കറ്റിന്റെ സാധാരണ നിരക്ക് ഒഴികെ അധിക ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ സാധിക്കും. എന്നാൽ, ബുക്കിംഗിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന രാജ്യാന്തര വിമാനങ്ങൾക്കും ഈ സൗകര്യം ലഭ്യമാകില്ല.
യാത്രക്കാർക്ക് സമയബന്ധിതമായി റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ചുള്ള വർധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വിമാനയാത്രാ മേഖലയിലെ സുതാര്യതയും ഉപഭോക്തൃ അവകാശ സംരക്ഷണവും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
English Summary:
India’s Directorate General of Civil Aviation (DGCA) has introduced new refund rules allowing passengers to cancel or modify flight tickets free of charge within 48 hours of booking. Airlines must process refunds within 14 working days, and special provisions apply for medical emergencies.










































