ദുബൈ: കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. കൂടുതൽ ഫോളോവേഴ്സിനെയും കാഴ്ചക്കാരെയും ആകർഷിക്കാനായി ചിലർ അപകടകരമായ രീതിയിൽ എനർജി ഡ്രിങ്കുകൾ പ്രചരിപ്പിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
ദുബൈ പൊലീസ് സൈബർ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരം ഡിജിറ്റൽ ഉള്ളടക്കങ്ങൾ കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി.
അമിതമായി എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത് ഹൃദയമിടിപ്പ് താളം തെറ്റൽ, ശ്രദ്ധക്കുറവ്, ഹൃദയസ്തംഭനം തുടങ്ങിയ അപകടങ്ങൾക്ക് ഇടയാക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ വിഷബാധ, വയറുവേദന, ഉത്കണ്ഠ, അമിത ആശങ്ക, ഓർമക്കുറവ്, ഉയർന്ന രക്തസമ്മർദം, ദേഷ്യം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകാമെന്നും വ്യക്തമാക്കി.
കുട്ടികൾ ഇത്തരം വീഡിയോകൾ കാണുന്നുണ്ടോ എന്ന് രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും, എനർജി ഡ്രിങ്കുകളുടെ ദോഷഫലങ്ങളെ കുറിച്ച് അവരെ ബോധവൽകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും അപകടകരമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്മാർട്ട് ആപ്പ്, ഇ-ക്രൈം പ്ലാറ്റ്‌ഫോം, അല്ലെങ്കിൽ 901 നമ്പർ വഴി റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് യുവാക്കളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി അറബിയിലും ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാക്കുന്ന പ്രത്യേക ഇ-പ്ലാറ്റ്‌ഫോവും ദുബൈ പൊലീസ് അവതരിപ്പിച്ചിട്ടുണ്ട്.









































