ന്യൂഡൽഹി: ‘ഡിജിറ്റൽ അറസ്റ്റു’ തട്ടിപ്പിലൂടെ കൈക്കലാക്കിയ 1.76 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. പഞ്ചാബിലെ ലുധിയാനയിലെ വ്യവസായി എസ്.പി. ഒസ്വാളിൽ നിന്ന് തട്ടിയെടുത്ത പണമാണ് വ്യാജ മ്യൂൾ അക്കൗണ്ടിലൂടെ നിക്ഷേപിച്ചതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.
‘മൃത്യുഞ്ജയ മൾട്ടി ട്രേഡ്’ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി മ്യൂൾ അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെന്ന പേരിൽ സമീപിച്ച് 2023 ഓഗസ്റ്റിൽ വർത്തമാൻ ഗ്രൂപ്പ് തലവൻ ഒസ്വാളിനെ ‘ഡിജിറ്റൽ അറസ്റ്റിൽ’ ആക്കി ഏഴ് കോടി രൂപ തട്ടിയെടുത്തതായിരുന്നു കേസ്.
ഡിജിറ്റൽ അറസ്റ്റെന്ന നടപടിയില്ലെന്ന് സർക്കാർ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
കള്ളപ്പണക്കേസ്: ടിന അംബാനി വീണ്ടും ഹാജരായില്ല
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി രണ്ടാം തവണയും ഇ.ഡി ചോദ്യംചെയ്യലിന് ഹാജരായില്ല. ഫെബ്രുവരി 10ന് ഹാജരാകാൻ നൽകിയ നോട്ടീസിനും അവർ എത്താത്തതിനെ തുടർന്ന് വീണ്ടും സമൻസ് അയച്ചു.
മാൻഹട്ടനിലെ ആഡംബര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. റിലയൻസ് ഗ്രൂപ്പിലെ വിവിധ കമ്പനികൾ എടുത്ത ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അനിൽ അംബാനിയോട് ബുധനാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.









































