അബുദാബി :ടെഹ്റാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാന്‍. ബഹ്റൈനിലെ യുഎസ് നാവിക താവളത്തിന് നേരെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അല്‍-ദഫ്ര വ്യോമതാവളത്തിന് നേരെയുമാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഇതോടെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലും യുഎഇ തലസ്ഥാനമായ അബുദാബിയിലും ശക്തമായ സ്‌ഫോടനം ഉണ്ടാകുകയും ഒരു ഏഷ്യൻ പൗരൻ മരണപ്പെടുകയും ചെയ്തു.
ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്.
ഇന്ന് രാവിലെ ടെഹ്റാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇറാന്റെ ഈ നീക്കം.
കുവൈത്തിലും ഖത്തറിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിട്ടുണ്ട്. ഖത്തറിന് നേരെ വന്ന ഇറാന്‍ മിസൈല്‍ തകര്‍ത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ നിമിഷംപ്രതി മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയിലുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.










































