തെഹ്റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദറെ നിയമിച്ചു. ഇറാനിയൻ റവലൂഷനറി ഗാർഡിന്റെ മുൻ കമാൻഡറായിരുന്ന ദുൽഖദർ മുൻപ് എക്സ്പീഡിയൻസി കൗൺസിലിന്റെ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സുരക്ഷാ മേധാവിയായിരുന്ന അലി ലാരിജാനി ഇസ്രായേൽ-യു.എസ് സഖ്യസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമനം. 72കാരനായ ദുൽഖദറെയാണ് അദ്ദേഹത്തിന് പകരക്കാരനായി നിയമിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
മുൻപ് സഈദ് ജലീലിയെ നിയമിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അവസാനമായി ദുൽഖദറെയാണ് നിയമിച്ചത്. 1980കളിൽ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സിന്റെ വിദ്യാഭ്യാസ വിഭാഗത്തിന്റെ തലവനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് സായുധസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, ജുഡീഷ്യറിയുടെ ഡെപ്യൂട്ടി ചീഫ് എന്നിവയുൾപ്പെടെ വിവിധ ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്.
1954ൽ ഷിറാസിനടുത്ത ഫാസയിൽ ജനിച്ച ദുൽഖദർ തെഹ്റാൻ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സെദിഗെ ബീഗം ഹിജാസി വനിതാ കുടുംബകാര്യ വകുപ്പിന്റെ ഡയറക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം, ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യു.എസ് മധ്യസ്ഥതയിൽ ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രി അരാഗ്ചിയും യു.എസ് ഇടനിലക്കാരനും തമ്മിലുള്ള ചർച്ചകൾ ഇതിനകം നടന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തെൽ അവീവിൽ നിരവധി പേർക്ക് പരിക്കേറ്റു. യുദ്ധം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.















































