തെഹ്റാൻ: ദക്ഷിണ ഇറാനിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയതായി ആരോപിക്കുന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി മുന്നറിയിപ്പ് നൽകി. നിരപരാധികളായ കുട്ടികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും ഇത്തരം നടപടികൾക്ക് മറുപടി നൽകാതെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട സ്കൂളിന്റെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചാണ് അരാഗച്ചിയുടെ പ്രതികരണം. ദക്ഷിണ ഇറാനിലെ മിനാബ് പ്രദേശത്തെ സ്കൂളിനെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 57 കുട്ടികൾ മരിച്ചുവെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്.
ഇതിന് മുമ്പ് തെഹ്റാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം നടന്നതായി ഇറാൻ ആരോപിച്ചിരുന്നു. തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻകരുതൽ ആക്രമണമാണിതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു.
യു.എസ് അധികൃതരും ഇറാനിൽ സംയുക്ത സൈനിക നടപടി നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ആവർത്തിച്ച ഇറാൻ, മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി. പശ്ചിമേഷ്യയിൽ ഇതിനോടകം തന്നെ യുദ്ധഭീതി വ്യാപിച്ചതോടെ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
English Summary:
Iran’s Foreign Minister Abbas Araghchi said Tehran will not remain silent after an alleged Israeli strike on a primary girls’ school in Minab, southern Iran, where reports claim 57 children were killed. The statement comes amid escalating tensions following reported joint US-Israel attacks on Tehran, further intensifying fears of a wider regional conflict.










































