തീർത്ഥാടനം സുഗമമാക്കാൻ വൻ ഒരുക്കങ്ങളുമായി സൗദി; കിദാന പദ്ധതിയുടെ ഭാഗമായി കൂടുതൽ സ്റ്റോറുകളുമായി ലുലു ഗ്രൂപ്പ്.
മക്ക: പുണ്യഭൂമിയിലേക്ക് ഹജ്ജ് തീർത്ഥാടകർ ഒഴുകിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൗദി അറേബ്യയിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ രാജ്യങ്ങളിൽ നിന്നായി 15 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം പേർ ഈ വിശുദ്ധ യാത്രയുടെ ഭാഗമാകും. തീർത്ഥാടനം കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് സൗദി അധികൃതർ ഒരുക്കിയിരിക്കുന്നത്.




ഇതിനോട് അനുബന്ധിച്ച് ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനവും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നു. മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളോട് ചേർന്നാണ് പുതിയ സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമ്മീഷന് കീഴിലെ ‘കിദാന’ പദ്ധതിയുടെ ഭാഗമായാണ് ലുലുവിന്റെ ഈ പുതിയ സ്റ്റോറുകൾ ഒരുക്കിയിട്ടുള്ളത്.
തീർത്ഥാടകർക്ക് കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ സ്റ്റോറുകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഏറ്റവും മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി വ്യക്തമാക്കി.
കഴിഞ്ഞ വർഷം വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം നാല് സ്റ്റോറുകളായിരുന്നു ലുലു തുറന്നിരുന്നത്. തീർത്ഥാടകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പത്ത് സ്റ്റോറുകൾ കൂടി പുതുതായി ആരംഭിച്ചത്. ഹജ്ജ് തീർത്ഥാടന കാലയളവിൽ വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുമായി സഹകരിച്ച് ഭാവിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.













































