തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ല കാവുംഭാഗം പെരിങ്ങോളിൽ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ്–അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് (17) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അപർണ, അടുക്കളയിലെ കഴുക്കോലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.
വായ്പൂർ സ്വദേശിയായ ജാവേദ് എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഉച്ചയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു. കാവുംഭാഗം ജംഗ്ഷനിൽ വെച്ച് അപർണയ്ക്ക് വാങ്ങിനൽകിയ മൊബൈൽ ഫോൺ ജാവേദ് എറിഞ്ഞു തകർത്തതായും, സഹോദരന് നൽകിയ ഫോൺ തിരികെ ആവശ്യപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്.
തുടർന്ന് മൂന്നു മണിയോടെ ജാവേദ് സ്കൂട്ടറിൽ പെരിങ്ങോളിലെ വീട്ടിലെത്തിയതായി പറയുന്നു. ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുന്നതിനിടെയാണ് അയൽവാസികൾ സംഭവം അറിയുന്നത്. സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.










































