തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത നിർമാണത്തിനായുള്ള ഭൂമിയേറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലായി 152.05 ഹെക്ടർ ഭൂമി ഏറ്റെടുക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ 119.89 ഹെക്ടറും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറും ഉൾപ്പെടെ ആകെ 305.71 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
പദ്ധതിയുടെ ആകെ ചെലവ് 3,800.9 കോടി രൂപയാണ്. ഇതിൽ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ശേഷിക്കുന്ന തുക കേന്ദ്ര സർക്കാരാണ് നൽകുന്നത്. ഭൂമിയേറ്റെടുക്കൽ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ശബരി റെയിൽപ്പാതയ്ക്കായി ആകെ 348 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനകം അങ്കമാലി മുതൽ കാലടി വരെ ഏഴ് കിലോമീറ്റർ റെയിൽപാത നിർമ്മിച്ചിട്ടുണ്ട്. കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാർ നദിക്ക് കുറുകെ ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള പാലവും നിർമ്മിച്ചിട്ടുണ്ട്.
പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം എന്നിവിടങ്ങളിൽ സ്റ്റേഷനുകൾക്കായുള്ള സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ സ്റ്റേഷനുകളുടെ സ്ഥലങ്ങൾ സർവേ ചെയ്ത് അന്തിമമായി നിശ്ചയിക്കേണ്ടതുണ്ട്.
The Kerala government has approved land acquisition of 305.71 hectares for the Angamaly–Erumeli Sabari railway project across Ernakulam, Kottayam, and Idukki districts.










































