റിയാദ്: ഒമാനെതിരെയുണ്ടായ ഇറാന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഒമാന്റെ പരമാധികാരത്തിനുമേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ സൗദി, സഹോദര രാഷ്ട്രമായ ഒമാനോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.
ഒമാൻ സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഒമാനെ സഹായിക്കുന്നതിനായി ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സൗദി അറിയിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഇത്തരം നടപടികൾ മേഖലയുടെ സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി ബാധിക്കുമെന്നും ഇതിന് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി മുന്നറിയിപ്പ് നൽകി.
ഇറാന്റെ നിയമലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷാവസ്ഥ വഷളാകുന്നത് ഒഴിവാക്കാൻ നയതന്ത്രപരമായ ഇടപെടലുകൾ അനിവാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ന് രാവിലെ ഒമാനിലെ ദുകം വാണിജ്യ തുറമുഖത്തിന് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി ഒമാൻ അധികൃതർ അറിയിച്ചു. ഇതിൽ ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ചതോടെ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. രണ്ടാമത്തെ ഡ്രോൺ ഇന്ധന ടാങ്കുകൾക്ക് സമീപം വീണെങ്കിലും കൂടുതൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ബഹ്റൈൻ, ഖത്തർ, യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ സ്ഥിതിഗതികൾ അതീവ ജാഗ്രതയിലാണ് തുടരുന്നത്.










































