ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും താമസ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ ഭവനത്തിൽ ആർഷ (35) യും ഏകമകൾ റൂഹിയുമാണ് മരിച്ചത്.
ബുധനാഴ്ച ഷാർജയിലെ അൽ നഹ്ദ മേഖലയിൽ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭർത്താവ് നിഹാലിനൊപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു.
ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്ന ആർഷയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിഹാലിന്റെ പിതാവും സഹോദരനും യു.എ.ഇയിൽ പ്രവാസികളാണ്. ആർഷയുടെ സഹോദരി അഷിതയും സമീപ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
സംഭവത്തിൽ ഷാർജ പൊലീസ് ആത്മഹത്യാ സാധ്യത കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
സംഭവം യു.എ.ഇയിലെ മലയാളി സമൂഹത്തിൽ വലിയ ദുഃഖത്തിനിടയാക്കിയിരിക്കുകയാണ്.












































