ദുബൈ: ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ആശങ്ക തുടരുന്നതിനിടെ യു.എ.ഇയ്‌ക്കെതിരെ വന്ന ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞതായി അധികൃതർ അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസവും ഇറാനിൽ നിന്ന് ആക്രമണശ്രമങ്ങൾ ഉണ്ടായെങ്കിലും അവയിൽ ഭൂരിഭാഗവും ആകാശത്ത് വെച്ചുതന്നെ പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച രാജ്യത്തേക്ക് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 129 ഡ്രോണുകളും എത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 121 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വെച്ചുതന്നെ നശിപ്പിച്ചതായും അറിയിച്ചു. എട്ട് ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പതിച്ചതായും സ്ഥിരീകരിച്ചു.
ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 189 ബാലിസ്റ്റിക് മിസൈലുകളാണ് യു.എ.ഇയിലേക്ക് എത്തിയത്. ഇതിൽ 175 എണ്ണം വ്യോമ പ്രതിരോധ സംവിധാനം തകർത്തു. 13 മിസൈലുകൾ കടലിൽ പതിച്ചപ്പോൾ ഒരു മിസൈൽ കരയിൽ വീണു. ഇതുവരെ 941 ഡ്രോണുകൾ എത്തിയതിൽ 876 എണ്ണം പ്രതിരോധിക്കാൻ കഴിഞ്ഞു. 65 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായും റിപ്പോർട്ടുണ്ട്.
കൂടാതെ ഇറാൻ വിക്ഷേപിച്ച എട്ട് ക്രൂസ് മിസൈലുകളും യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി മന്ത്രാലയം അറിയിച്ചു.
ആക്രമണങ്ങളിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടവർ. ഇന്ത്യ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്താൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എരിത്രിയ, ലബനൻ, അഫ്ഗാനിസ്ഥാൻ, യു.എ.ഇ സ്വദേശികൾ ഉൾപ്പെടെ 78 പേർക്ക് നിസാര പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചതിന്റെ ഫലമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ചില കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചില സിവിലിയന്മാർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
The UAE successfully intercepted multiple ballistic missiles and drones launched from Iran amid ongoing regional tensions. Most threats were neutralized by the air defense system, while a few drones landed in different areas, causing minor damage and casualties.










































