ദുബൈ: കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ആറു ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിവിലിയൻ മേഖലകളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളെ വ്യോമപ്രതിരോധ സേന അതിവേഗം കണ്ടെത്തി നിർവീര്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
ഉയർന്ന സാങ്കേതിക സംവിധാനങ്ങളുടെയും കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ഡ്രോണുകളെ തടഞ്ഞതെന്ന് അധികൃതർ അറിയിച്ചു. സംഭവങ്ങളിൽ ആളപായമോ പ്രധാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച അബൂദബിയിലെ അൽ ദഫ്‌റ മേഖലയിലുള്ള അൽ ബറക്ക ആണവോർജ നിലയത്തെയും ഡ്രോൺ ആക്രമണം ലക്ഷ്യമിട്ടിരുന്നു. അന്ന് നിലയത്തിലേക്ക് എത്തിയ മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം യു.എ.ഇ വ്യോമസേന വിജയകരമായി തകർത്തു. എന്നാൽ മൂന്നാമത്തെ ഡ്രോൺ നിലയത്തിന് സമീപമുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിൽ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി.
ഡ്രോണുകൾ ഇറാഖ് അതിർത്തിക്കുള്ളിൽ നിന്നാണ് എത്തിയതെന്ന് സാങ്കേതിക നിരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം സമൂഹമാധ്യമമായ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾക്കും ഉടമ്പടികൾക്കും അനുസൃതമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യു.എ.ഇയ്ക്ക് പൂർണ അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുമെതിരെ ഉയരുന്ന ഏത് ഭീഷണികളെയും നേരിടാൻ സായുധ സേന പൂർണ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് യു.എ.ഇയുടെ ഈ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ സുപ്രധാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നിരീക്ഷണവും പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.













































