ദുബൈ: മഞ്ഞയിൽ പൂത്തുലഞ്ഞ കൊന്ന മരവും കണിവെള്ളരിയുമായി ഗൃഹാതുര സ്മരണകളുയർത്തുന്ന വിഷു ആഘോഷ നിറവിൽ പ്രവാസി മലയാളികൾ. മേഖലയിലെ ആശങ്കകൾ നിലനിൽക്കുമ്പോഴും പ്രതീക്ഷയോടെയും ആവേശത്തോടെയും തന്നെയാണ് ഇത്തവണയും വിഷുവിനെ അവർ വരവേൽക്കുന്നത്.
ഇത്തവണ വിഷു എത്തുന്നത്, ബുധനാഴ്ച പ്രവൃത്തി ദിനമായതിനാൽ ആഘോഷങ്ങളുടെ പൊലിമ അൽപം കുറച്ചേക്കാം. എന്നാലും, പുലർച്ചെ കണികണ്ടും വിഷു സദ്യയൊരുക്കിയും വിഷു കൈനീട്ടം നൽകിയും ആഘോഷം കളറാക്കാനുള്ള തയാറെടുപ്പിലാണ് മലയാളി കുടുംബങ്ങൾ. അവധി ലഭിക്കാത്തവർ വൈകുന്നേരങ്ങളിൽ സദ്യയൊരുക്കിയും കൂട്ടുകാർക്കൊപ്പം ഒത്തുചേർന്നുമായിരിക്കും ആഘോഷം പൂർത്തിയാക്കുക.
വിഷു പ്രമാണിച്ച് ഹൈപ്പർമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണിക്കൊന്ന മുതൽ സദ്യയ്ക്കാവശ്യമായ വിഭവങ്ങൾ വരെ വിപണിയിൽ സുലഭമാണ്. കസവ് മുണ്ടും സാരിയും ഉൾപ്പെടെയുള്ള വിഷു വസ്ത്രങ്ങൾക്കും വലിയ ആവശ്യകതയുണ്ട്.
പ്രമുഖ ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് എന്നിവിടങ്ങളിൽ വിഷു ഓഫറുകളും പ്രമോഷനുകളും സജീവമാണ്. വിഷു സദ്യയുടെ മുൻകൂർ ബുക്കിംഗുകളും വലിയ രീതിയിൽ പുരോഗമിക്കുകയാണ്.
25 മുതൽ 45 ദിർഹം വരെ വ്യത്യസ്ത നിരക്കുകളിൽ വിഷു സദ്യകൾ ലഭ്യമാണ്. നിരവധി വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യകൾ ഹൈപ്പർമാർക്കറ്റുകളും ഹോട്ടലുകളും ഒരുക്കിയിട്ടുണ്ട്. മുൻകൂർ ബുക്കിംഗിന്റെ അടിസ്ഥാനത്തിലാണ് വിഷു ദിനത്തിൽ വിതരണം.
അതേസമയം, സാധനങ്ങളുടെ വിലക്കയറ്റവും വിമാന ടിക്കറ്റുകളുടെ ഉയർന്ന നിരക്കും ആഘോഷത്തെ ചിലർക്ക് ബാധിച്ചിരിക്കുകയാണ്. നാട്ടിൽ വിഷു ആഘോഷിക്കാനുള്ള പദ്ധതികൾ പലരും മാറ്റിവെച്ചിരിക്കുകയാണ്. എന്നിരുന്നാലും, എവിടെയായാലും പ്രതീക്ഷയും സന്തോഷവും നിറഞ്ഞ ‘കണി’യോടെ വിഷുവിനെ വരവേൽക്കുകയാണ് പ്രവാസി മലയാളികൾ.






































