തിരുവനന്തപുരം: യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടരുന്നതിനിടെ ഘടകകക്ഷികളുടെ ഇടപെടലിനെ വിമർശിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്തിയത് ജനാധിപത്യ രീതികൾക്ക് വിരുദ്ധമാണെന്നാണ് അദ്ദേഹം വിമർശിച്ചത്.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ അതിൽ പ്രധാന പങ്ക് ഘടകകക്ഷികൾക്കായിരിക്കുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിം ലീഗ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന കാര്യത്തിൽ ഉറച്ച നിലപാടിലാണ്.
ലീഗ് സംസ്ഥാന നേതൃത്വം സതീശന് അനുകൂലമായ പൊതുജന വികാരവും ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണയും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട് പിന്തുണ അറിയിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. നിലവിൽ വി.ഡി. സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്ന നേതാവെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിൽക്കുന്നത്.













































