ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട്, ജോസഫ് വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായാണ് ചടങ്ങ് നടക്കുക. ഗവർണർ ആർ.എൻ രവി സത്യവാചകം ചൊല്ലിക്കൊടുക്കും.
വിജയിയോടൊപ്പം ഒമ്പത് അംഗ മന്ത്രിസഭയും ചുമതലയേൽക്കും എന്നാണ് വിവരം. ആഴ്ചകളായി നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഇതോടെ വിരാമമാകും.
നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ), കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) എന്നിവയുടെ പിന്തുണയോടെയാണ് സർക്കാർ രൂപവത്കരിക്കുന്നത്.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനാവശ്യമായ 118 സീറ്റുകൾ നേടാൻ സഖ്യകക്ഷികളുമായി അഞ്ചുദിവസം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ടി.വി.കെ മുന്നോട്ട് വന്നത്. വി.സി.കെയും ഐ.യു.എം.എല്ലും പിന്തുണ പ്രഖ്യാപിച്ചതോടെ ഭൂരിപക്ഷം ഉറപ്പിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ മുന്നണികളെ ഞെട്ടിച്ചാണ് വിജയ് വൻ മുന്നേറ്റം നടത്തിയത്. ആറു പതിറ്റാണ്ടോളം തമിഴ്നാട് രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ദ്രാവിഡ പാർട്ടികളുടെ ദ്വിമുഖ ആധിപത്യത്തിനാണ് ഇതോടെ വെല്ലുവിളി ഉയർന്നത്.
രണ്ട് വർഷം മുമ്പ് മാത്രമാണ് ടി.വി.കെ രൂപവത്കരിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചതോടെ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ നേട്ടം.
തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരം എന്ന പരിവേഷത്തിൽ നിന്ന് ജനനായകനിലേക്കുള്ള വിജയ്‍യുടെ മാറ്റം തമിഴ് ജനത എപ്രകാരം സ്വീകരിക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.









































