ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ യുഗത്തിന് തുടക്കമിട്ട്, ജോസഫ് സി. വിജയ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം വേദിയായ ചടങ്ങിൽ പ്രവർത്തകരുടെ ആവേശത്തിനിടെയാണ് സത്യപ്രതിജ്ഞ നടന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വിജയിനൊപ്പം ഒമ്പത് അംഗ മന്ത്രിസഭയും ചുമതലയേറ്റു.
59 വർഷങ്ങൾക്ക് ശേഷം ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത് രാഷ്ട്രീയപരമായി വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) നേതൃത്വത്തിലുള്ള സർക്കാർ ചരിത്രപരമായ നേട്ടമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
മന്ത്രിസഭയിൽ കെ.എ. ശെങ്കോട്ടയൻ, എൻ. ആനന്ദ്, കെ.ജി. അരുൾരാജ്, ആധവ് അർജുന്‍, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ, പി. വെങ്കട്ടരമണൻ, ടി.കെ. പ്രഭു, എസ്. കീർത്തന എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ കോൺഗ്രസിനും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്ന് സൂചനയുണ്ട്. 1967ന് ശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ പങ്കാളിയാകുന്നത്.
ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ വ്യക്തികളും ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിപക്ഷം തികക്കാനും ഗവർണറിൽനിന്ന് മന്ത്രിസഭ രൂപവത്കരണ അനുമതി വാങ്ങാനും നടത്തിയ നാടകീയ ഓട്ടപ്പാച്ചിലുകൾക്കൊടുവിലാണ് വിജയ് മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നത്. കേവല ഭൂരിപക്ഷം തികക്കാൻ ആവശ്യമായ 118ഉം കഴിഞ്ഞ് 120 അംഗങ്ങളുടെ പിന്തുണ തമിഴക വെട്രി കഴകം (ടി.വി.കെ) നേടിയതോടെ, ഗത്യന്തരമില്ലാതെയെന്നോണമാണ് ഗവർണർ വിജയിയെ മന്ത്രിസഭാ രൂപവത്കരണത്തിന് ക്ഷണിച്ചത്.
ഗവർണർ ഉടക്കിനിന്ന ശനിയാഴ്ചയും ലോക്ഭവൻ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. വൈകീട്ട് അഞ്ചു മണിക്കുശേഷം വിജയ് ലോക്ഭവനിലേക്ക് പുറപ്പെട്ടുവെങ്കിലും പാതിവഴിയിൽ മടങ്ങി. ഗവർണർ ഏഴുമണിയോടെ കേരളത്തിലേക്ക് തിരിക്കുമെന്ന് പറഞ്ഞാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. എന്നാൽ, സർക്കാർ രൂപവത്കരണമെന്ന സുപ്രധാന വിഷയം നിലനിൽക്കെ വിജയിക്ക് സമയം അനുവദിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
ഇതേതുടർന്ന് വൈകീട്ട് ആറരക്ക് ഗവർണർ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയായിരുന്നു. ടി.വി.കെ നേതാക്കളും പിന്തുണ നൽകുന്ന രാഷ്ട്രീയകക്ഷികളുടെ നേതാക്കളും ഇത്തവണ വിജയ്ക്കൊപ്പം ലോക്ഭവനിലെത്തി. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടുനിന്നു. തുടർച്ചയായി നാല് ദിവസമാണ് വിജയ് ഗവർണറെ സന്ദർശിച്ചത്.
ഡി.എം.കെ മുന്നണിയിലെ കക്ഷികളായ, രണ്ടംഗങ്ങൾ വീതമുള്ള വി.സി.കെയുടെയും മുസ്‍ലിംലീഗിന്റെയും പിന്തുണക്കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തതോടെയാണ് ടി.വി.കെയുടെ കൈയിൽനിന്ന് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയത്.









































