റിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് സൗദി അറേബ്യയ്ക്കുള്ളിലെ യാത്രകൾ കൂടുതൽ ലളിതമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്) രംഗത്ത്. ഇനി മുതൽ തീർത്ഥാടകർക്ക് സ്മാർട്ട്‌ഫോണിൽ ‘ഡിജിറ്റൽ വിസിറ്റർ ഐഡന്റിറ്റി’ സൂക്ഷിച്ചാൽ മതി; പാസ്‌പോർട്ട് നേരിട്ട് കൈയിൽ വഹിക്കേണ്ട സാഹചര്യം ഒഴിവാകും.
‘അബ്ഷർ’ പ്ലാറ്റ്‌ഫോം വഴി ഈ ഡിജിറ്റൽ ഐഡന്റിറ്റിക്ക് രജിസ്റ്റർ ചെയ്യാം. രാജ്യത്തിനകത്തെ യാത്രകളിൽ പാസ്‌പോർട്ടിന് പകരമായ ഔദ്യോഗിക രേഖയായാണ് ഇത് പരിഗണിക്കപ്പെടുക. പരിശോധനകൾ വേഗത്തിലാക്കാനും യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാനും ഈ സംവിധാനം സഹായിക്കും.
യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതും ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഡിജിറ്റൽ ഐഡന്റിറ്റി മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നതിനാൽ ആവിശ്യമാവുമ്പോൾ എളുപ്പത്തിൽ അധികൃതർക്കു കാണിക്കാം.
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ തീർത്ഥാടകർക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും സഞ്ചരിക്കാൻ ഈ സംവിധാനം സഹായകരമാകുമെന്ന് ജവാസത്ത് വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടകരുടെ സൗകര്യം മുൻനിർത്തി വിപുലമായ ഡിജിറ്റൽ സേവനങ്ങളാണ് സൗദി ഭരണകൂടം ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു.









































