ചെന്നൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും കണക്കിലെ കളികൾക്കുമൊടുവിൽ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കപ്പെടാൻ ഒരുങ്ങുന്നു. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സംസ്ഥാനത്ത് ആദ്യ സഖ്യസർക്കാർ രൂപവത്കരണത്തിനൊരുങ്ങുകയാണ്.
നിർണായക ഘട്ടത്തിൽ വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടി.വി.കെ സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ സഖ്യം കൈവരിച്ചു.
ടി.വി.കെയ്ക്ക് പുറമെ അഞ്ച് കോൺഗ്രസ് എം.എൽ.എമാരുടെയും, സി.പി.ഐ, സി.പി.എം എന്നീ ഇടതുപാർട്ടികളുടെ നാല് അംഗങ്ങളുടെയും പിന്തുണ വിജയിക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതിലേക്ക് വി.സി.കെയുടെ രണ്ട് എം.എൽ.എമാർ കൂടി ചേർന്നതോടെ ആകെ ബലം 118 ആയി ഉയർന്നു.
ഇതോടെ ഉടൻ തന്നെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർനെ കാണിച്ച് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം വിജയ് ഉന്നയിക്കുമെന്നാണ് സൂചന. മുൻപ് ആവശ്യമായ പിന്തുണക്കത്തുകൾ സമർപ്പിക്കാത്തതിനാൽ ഗവർണർ അവകാശവാദം തള്ളിയിരുന്നു.
തമിഴ്നാട്ടിൽ ദശാബ്ദങ്ങളായി ആധിപത്യം പുലർത്തിയ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ പാർട്ടികളുടെ രാഷ്ട്രീയ അധിപത്യത്തിന് ഇതോടെ വെല്ലുവിളി ഉയരുന്നതായി വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയപ്പോൾ, ഡി.എം.കെ 59 സീറ്റുകളിലും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളിലും ഒതുങ്ങി.
സഖ്യസർക്കാറിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം ഇടതുപാർട്ടികൾ മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വി.സി.കെയുടെ പിന്തുണ കൂടി ലഭിച്ചതോടെ, തമിഴ്നാട്ടിൽ ‘ദളപതി’ വിജയിയുടെ അധികാരാരോഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.









































