ദുബൈ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിൽ ജനസംഖ്യയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രവചനങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷാവസാനത്തോടെ ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 6.15 കോടിയായി.
2019നോട് താരതമ്യം ചെയ്യുമ്പോൾ 85 ലക്ഷത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി വാർഷിക വളർച്ച നിരക്ക് 2.8 ശതമാനമാണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണ്.
ജോലി ചെയ്യുന്ന പ്രായക്കാർ ഭൂരിപക്ഷം
റിപ്പോർട്ടനുസരിച്ച് ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യയുടെ 76.7 ശതമാനം പേർ 15 മുതൽ 64 വയസ്സ് വരെയുള്ള ജോലി ചെയ്യുന്ന പ്രായക്കാർ ആണ്. 0–14 വയസ്സുകാരായ കുട്ടികൾ 20.6 ശതമാനവും 65 വയസ്സിന് മുകളിലുള്ളവർ 2.6 ശതമാനവുമാണ്.
മൊത്തം ആശ്രിതത്വ അനുപാതം പ്രകാരം 100 ജോലി ചെയ്യുന്ന പ്രായക്കാർക്ക് ഏകദേശം 30 കുട്ടികളും മുതിർന്നവരുമാണ്. പുരുഷന്മാർ 62.7 ശതമാനവും സ്ത്രീകൾ 37.3 ശതമാനവുമാണ്. 100 സ്ത്രീകൾക്ക് 168 പുരുഷന്മാർ എന്നതാണ് ലിംഗാനുപാതം. പ്രവാസി തൊഴിലാളികളുടെ സാന്നിധ്യമാണ് ഈ അസന്തുലിതാവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
2050ഓടെ 8.36 കോടി
2050ഓടെ ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 8.36 കോടിയായി ഉയരുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. അതേസമയം, വയോധികരുടെ എണ്ണം ഇരട്ടിയാകും. 2050ഓടെ 55 ലക്ഷം പേർ 65 വയസ്സിന് മുകളിലായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജനസംഖ്യാ ഘടനയിലെ ഈ മാറ്റങ്ങൾ നഗരാസൂത്രണം, ആരോഗ്യരക്ഷ, തൊഴിൽ വിപണി, സാമൂഹിക സുരക്ഷ എന്നിവയിൽ ദീർഘകാല നയങ്ങൾ രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.








































